‘വാളയാറിലേത് വെറും ആള്‍ക്കൂട്ടക്കൊലയല്ല, പിന്നിൽ ആര്‍എസ്എസ് നേതാക്കള്‍’; ഗുരുതര ആരോപണവുമായി മന്ത്രി എംബി രാജേഷ്

പാലക്കാട്: വാളയാര്‍ ആള്‍ക്കൂട്ടക്കൊലക്ക് പിന്നിൽ ആര്‍എസ്എസ് നേതാക്കളെന്ന് മന്ത്രി എംബി രാജേഷ്. വാളയാര്‍ ആള്‍ക്കൂട്ട കൊലയ്ക്ക് പിന്നിൽ സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയമാണെന്നും ബംഗ്ലാദേശിയെന്ന് ആക്ഷേപിച്ചാണ് ജോലി തേടി കേരളത്തിലെത്തിയ രാം നാരായണനെ ആള്‍ക്കൂട്ടം ആക്രമണം നടത്തിയതെന്നും എം.ബി രാജേഷ് പറഞ്ഞു. ആര്‍എസ്എസ് നേതാക്കളാണ് ഇതിന് നേതൃത്വം നൽകിയത്. പ്രതികൾക്ക് സിപിഎം ബന്ധം ഉണ്ടായിരുന്നെങ്കിൽ എത്രമാത്രം ആഘോഷം ഉണ്ടാകുമായിരുന്നുവെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ രാം നാരായണന്റെ കുടുംബത്തിനൊപ്പമാണെന്നും എംബി രാജേഷ് പറഞ്ഞു. പ്രതികള്‍ സിപിഎം പ്രവര്‍ത്തകരെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികളാണെന്നും എംബി രാജേഷ് ആരോപിച്ചു.
സ്ത്രീകൾക്കുള്ള പെൻഷന് ഇന്നു മുതൽ അപേക്ഷ നൽകി തുടങ്ങാമെന്നും തദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷ നൽകേണ്ടതെന്നും എംബി രാജേഷ് പറഞ്ഞു. മന്ത്രി എംബി രാജേഷിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പിന്നിൽ ആര്‍എസ്എസ് ആണെന്ന ആരോപണവുമായി രംഗത്തെത്തി. അതേസമയം, ആള്‍ക്കൂട്ടക്കൊലയിൽ മുഖ്യമന്ത്രി പുറത്തിറക്കിയ പ്രസ്താവനയിൽ മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ഉന്നയിച്ച ആര്‍എസ്എസിനെതിരായ ആരോപണമില്ല.




