കോവിഡ് മഹാമാരിക്കിടിയിലും നാടാകെ സാധാരണക്കാരന്റെ പട്ടിണിമാറ്റുന്ന ജനകീയ ഹോട്ടലിന് 30 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. ആകെയുള്ള 1174 യൂണിറ്റിന് ഈ അടിയന്തര ധനസഹായം ലഭിക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 20 രൂപ നിരക്കിൽ ദിവസേന രണ്ടുലക്ഷം പേരുടെ വിശപ്പകറ്റുന്ന ഭക്ഷണശാലയ്‌ക്ക് കൂടുതൽ കരുത്തു പകരുന്നതാണ് പുതിയ തീരുമാനം. ആരും പട്ടിണികിടക്കരുതെന്ന എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യവുമായാണ് ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നത്.
“വിശപ്പുരഹിത കേരളം’ പദ്ധതിയുടെ തുടർച്ചയായാണ് 2020-–-21 പൊതുബജറ്റിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ 1000 ഭക്ഷണശാല ആരംഭിക്കാൻ തീരുമാനിച്ചത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, അഗതികൾ, വയോജനം, നിരാലംബർ ഉൾപ്പെടെയുള്ളവർക്ക് എല്ലാ ദിവസവും മിതമായ നിരക്കിലോ സൗജന്യമായോ ഭക്ഷണം നൽകുകയായിരുന്നു ലക്ഷ്യം. കോവിഡ് സാഹചര്യത്തിൽ ആദ്യഘട്ടം സമൂഹ അടുക്കള എന്ന നിലയിൽ പ്രവർത്തിച്ചു. തുടർന്ന് “കുടുംബശ്രീ ജനകീയ ഹോട്ടലു’കളായി വ്യാപിക്കുകയായിരുന്നു. പ്രഖ്യാപിത ലക്ഷ്യവും കടന്ന് മിതമായ നിരക്കിൽ ഭക്ഷണം എന്ന പുതിയ സംസ്കാരത്തിലേക്ക് നാടിനെ മാറ്റാൻ ഈ കൂട്ടായ്മയ്ക്കായി. തദ്ദേശ സ്ഥാപനവും ഭക്ഷ്യ–- സിവിൽ സപ്ലൈസ് വകുപ്പുമായി ചേർന്നാണ് പ്രവർത്തനം.