Uncategorized

ഓഫ് ചെയ്‌ത ലൈനിൽനിന്ന് ഷോക്കേറ്റ് മരിച്ചു; കാരണം കണ്ടെത്താനാകാതെ കെഎസ്ഇബി

കോന്നി: വൈദ്യുതി പ്രവാഹം നിർത്തിവെച്ച ലൈനിൽനിന്ന് ഷോക്കേറ്റ് കരാർ തൊഴിലാളി മരിച്ച സംഭവത്തിൽ കാരണം കണ്ടെത്താനാകാതെ വൈദ്യുതി വകുപ്പ്. കലഞ്ഞൂർ പറയൻതോട് ചരുവുവിള സുബീഷ് (35) ആണ് ബുധനാഴ്‌ച വൈകീട്ട് വൈദ്യുതാഘാതമേറ്റ് മരിച്ചത്. മുരിംഗമംഗലം മെഡിക്കൽ കോളേജ് ഹൈടെൻഷൻ ലൈനിൽ പണി നടക്കുമ്പോഴാണ് അപകടം. കോന്നി താലൂക്കാശുപത്രിയിൽവെച്ചാണ് മരിച്ചത്. മൃതദേഹ പരിശോധനയ്ക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വ്യാഴാഴ്ച വീട്ടുവളപ്പിൽ സംസ്കരിച്ചു.

ബുധനാഴ്ച‌ വൈദ്യുതി വകുപ്പിലെ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പത്തനംതിട്ട ഇലക്ട്രിക്കൽ ഇൻസ്പക്ട‌റേറ്റ് വിഭാഗം പരിശോധന നടത്തി നൽകുന്ന സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്. അവരും അന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്നാൽ, അപകടം നടന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും കാരണം കണ്ടെത്താനായിട്ടില്ല.

ചൊവ്വാഴ്ചമുതൽ മുരിംഗമംഗലം ട്രാൻസ്ഫോർമറിൽനിന്ന് വൈദ്യുതിലൈൻ ഓഫാക്കി മെഡിക്കൽ കോളേജ് ലൈനിൽ പണി നടക്കുകയാണ്. വൈദ്യുതി ലൈൻ ഓഫാക്കിയിരിക്കുന്ന സമയത്ത് ലൈനിൽ വൈദ്യുതി വന്നത് എങ്ങനെയാണെന്നുള്ളതിന് വിശദീകരിക്കാൻ കെഎസ്ഇബിക്ക് കഴിയുന്നില്ല. ഹൈടെൻഷൻ ലൈൻ പോകുന്ന വൈദ്യുതതൂണിലൂടെ മെഡിക്കൽ കോളേജിലേക്ക് എബിസി കവറേജോടുകൂടിയുള്ള ലൈനും വലിച്ചിട്ടുണ്ട്. അതിന്റെ നിയന്ത്രണം സബ് സ്റ്റേഷനിൽ നിന്നാണെന്ന് പറയുന്നു. അതിൽ വൈദ്യുതി ഉണ്ടെങ്കിൽ അപകടം സംഭവിക്കാൻ ഇടയുള്ളതായി പറയുന്നു. മരിച്ച കരാർ തൊഴിലാളിയുടെ ആശ്രിതർക്ക് അപകട ഇൻഷുറൻസ് തുക നൽകുമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button