ഇരിട്ടി: പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതി- യുവാക്കള്‍ക്ക് വിവിധതരം യുണിഫോം സേനയിലേക്ക് അവസരം ഒരുക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കായികക്ഷമത പരിശീലനം തുടങ്ങി . മിലിട്ടറി, പാരാമിലിട്ടറി, പോലീസ്, അഗ്നിരക്ഷാ സേന, വനംവകുപ്പ് എന്നിവയില്‍ പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനാണ് മൂന്നുമാസം നീണ്ടു നില്കുന്ന തീവ്ര പരിശീലനം ആരംഭിച്ചത്. 17 മുതല്‍ 25 വരെ വയസുള്ളവര്‍ക്കാണ് കായിക ക്ഷമത ഉറപ്പാക്കുന്നത്. ആറളം ഫാം സ്കൂളില്‍ വെച്ച് നടത്തിയ പ്രി റിക്രൂട്ട്മെന്റ് സെലക്ഷന് ടെസ്റ്റില്‍ 630പേരാണ് പങ്കെടുത്തത്. ഇതില്‍ കായിക ശേഷിയും പൊതു വിജ്ഞാനവും വിലയിരുത്തി 291 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. പരിശീലകരില്‍ പത്താം ക്ലാസ് മുതല്‍ യോഗ്യത നേടിയവരാണുള്ളത്. അടുത്ത് നടക്കാനിരിക്കുന്ന റിക്രൂട്ട്മെന്റില്‍ കായിക ശേഷിയിലും പൊതു വിജ്ഞാനത്തിലും മുന്നില്‍ എത്തിച്ച് സേനയില്‍ അംഗമാക്കുകയാണ് ലക്ഷ്യം.
15 ലക്ഷം രൂപയാണ് പരിശീലനത്തിനായി ജില്ലാ പഞ്ചായത്ത് അനുവദിച്ചിരിക്കുന്നത്. പരിശീലന കാലത്ത് കുട്ടികള്‍ക്ക് ഭക്ഷണം, യൂണിഫോം എന്നിവ അനുവദിക്കും. ഇതോടൊപ്പം പിഎസ്സി ഉള്‍പ്പെടെ വിവിധ റിക്രൂട്ട്മെന്റില്‍ അപേക്ഷിക്കാനുള്ള നടപടിയും സ്വീകരിക്കും. മൂന്ന് മാസം കൊണ്ട് പരിശീലകര്‍ക്ക് കായിക ക്ഷമത ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. കായികക്ഷമത പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കായി സ്പെഷല്‍ റിക്രൂട്ട്മെന്റിന് ശ്രമിക്കുമെന്ന്പി.പി ദിവ്യ പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും. പരിശീലനം തുടര്‍ന്നു നീട്ടേണ്ടി വരുന്ന സാഹചര്യം പരിശോധിക്കുകയും ആവശ്യമായ ഫണ്ട് അനുവദിക്കുകയും ചെയ്യുമെന്നും അവർ പറഞ്ഞു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന് അധ്യക്ഷത വഹിച്ചു. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്,ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ വി.കെ. സുരേഷ് ബാബു, യു.പി ശോഭ ,പഞ്ചായത്തംഗങ്ങളായ മിനി ദിനേശന്, എ.സി രാജു എന്നിവർ പ്രസംഗിച്ചു.