ബേക്കല്‍: കേരള ടൂറിസത്തിന്റെ ഫ്ളാഗ്ഷിപ്പ് പദ്ധതിയായി നടപ്പിലാക്കുന്ന കാരവന് ടൂറിസം ബേക്കലിലും കൊണ്ടുവരാന്‍ വിനോദസഞ്ചാര മന്ത്രി പി.പി.മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ നടന്ന ബിആര്‍ഡിസിയുടെ അവലോകനയോഗത്തില്‍ ധാരണയായി.
ബിആര്‍ഡിസിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമതയോടെയും സമയബന്ധിതമായും നടപ്പാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.
മുടങ്ങിക്കിടക്കുന്ന റിസോര്‍ട്ടുകളുടെ നിര്‍മാണം പുനരാരംഭിക്കുകയും പുതിയ സംരംഭകരെ കണ്ടെത്തുകയും ചെയ്യും. ബേക്കല്‍ ബീച്ച് പാര്‍ക്കിന്റെ നവീകരണ പ്രവൃത്തി ഉടന്‍ ആരംഭിക്കുന്നതിനും അജാനൂര്‍ പഞ്ചായത്തിലെ കൊളവയല്‍ റിസോര്‍ട്ട് സൈറ്റില്‍ ഇക്കോ ടൂറിസത്തില്‍ അധിഷ്ഠിതമായ പദ്ധതി നടപ്പിലാക്കുന്നതിനും ബിആര്‍ഡിസിക്ക് സ്വന്തമായ ഓഫീസ് നിര്‍മിക്കുന്നതിനും തീരുമാനമായി.
കോട്ടപ്പുറത്ത് ഹൗസ്ബോട്ട് ഹബും ഫെസിലിറ്റി സെന്ററും സജ്ജമാക്കും. ഹെലി ടൂറിസം പദ്ധതിക്കാവശ്യമായ ഹെലിപോര്‍ട്ടും നിര്‍മിക്കും. തച്ചങ്ങാട് സാംസ്കാരിക കേന്ദ്രം വെഡ്ഡിംഗ് ടൂറിസം, കരകൗശല വസ്തുക്കളുടെ വിപണനകേന്ദ്രം തുടങ്ങിയവ ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തനക്ഷമമാക്കും.
വിനോദസഞ്ചാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി.വേണു, ഡയറക്ടര്‍ കൃഷ്ണ തേജ, ബിആര്‍ഡിസി മാനേജിംഗ് ഡയറക്ടര്‍ ഷിജിന് പറമ്പത്ത് എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.