മട്ടന്നൂർ: കിൻഫ്ര വ്യവസായ പാർക്കിനായി സ്ഥലമേറ്റെടുക്കുന്നതിനുള്ള പ്രാഥമിക സർവേ കീഴല്ലൂർ പഞ്ചായത്തിലെ പനയത്താംപറമ്പിൽ തുടങ്ങി. കീഴല്ലൂർ, അഞ്ചരക്കണ്ടി, പടുവിലായി വില്ലേജുകളിലായി 500 ഏക്കർ ഭൂമിയാണ് ആദ്യഘട്ടമായി ഏറ്റെടുക്കുന്നത്. കിൻഫ്ര അഡ്വൈസർ വി.എൻ. സജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് സർവേ നടത്തുന്നത്.
ഒരു മാസം കൊണ്ട് പ്രാഥമിക സർവേ പൂർത്തിയാക്കി ജില്ലാകളക്ടർക്ക് റിപ്പോർട്ട് നൽകും. തുടർന്ന് ഏറ്റെടുക്കേണ്ട സ്ഥലം അളന്നു തിട്ടപ്പെടുത്തണം. മാർച്ചോടെ ഈ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ വർഷം അവസാനത്തോടെ ഭൂമിയേറ്റെടുപ്പ് പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കണ്ണൂർ വിമാനത്താവളത്തിന്റെ സമീപപ്രദേശങ്ങളിൽ വ്യവസായ വികസനത്തിനായി 5000 ഏക്കർ സ്ഥലം ഏറ്റെടുക്കാൻ പദ്ധതിയുണ്ട്. സ്ഥലം നഷ്ടപ്പെടുന്നവർക്ക് പുനരധിവാസ പാക്കേജ് നൽകും. വ്യവസായ സംരംഭങ്ങൾ വരുന്നതോടെ നിരവധി തൊഴിലവസരങ്ങളും തുറക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഇ.പി. ജയരാജൻ വ്യവസായ മന്ത്രിയായിരുന്നപ്പോഴാണ് പദ്ധതിക്ക് സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയത്.