കോന്നി മെഡിക്കൽ കോളേജിൽ മെഡിക്കൽ ഉപകരണങ്ങളും ഫർണിച്ചറുകളും വാങ്ങാൻ 19,63,90,095 രൂപയുടെ അനുമതി നൽകാൻ കിഫ്ബി നടപടികൾ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എത്രയും വേഗം ഭരണാനുമതി നൽകുന്നതിന് ആവശ്യമായ വിവരങ്ങൾ സമർപ്പിക്കാൻ ഹൈറ്റ്സിനോട് കിഫ്ബി ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യവർഷ എംബിബിഎസ് ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള സാധന സാമഗ്രികൾക്കുള്ള തുകയാണിത്. ഇത് യാഥാർത്ഥ്യമാകുമ്പോൾ ജനങ്ങൾക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അത്യാഹിത വിഭാഗം 2.09 കോടി രൂപ, മാതൃ, നവജാത ശിശു സംരക്ഷണം ഉൾപ്പെടെയുള്ള വിഭാഗത്തിന് 2.12 കോടി, മോഡ്യുലാർ ലാബ് 2.47 കോടി, 2 മോഡ്യുലാർ ഓപ്പറേഷൻ തീയറ്റർ 1.4 കോടി, ഓപ്പറേഷൻ തീയറ്ററിനാവശ്യമായ മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ സംവിധാനം 2.87 കോടി, ബ്ലഡ് ബാങ്ക് 1.15 കോടി, അനാട്ടമി, ബയോകെമിസ്ട്രി, ഫിസിയോളജി വിഭാഗങ്ങൾക്ക് 3.32 കോടി, മൈക്രോബയോളജി, പത്തോളജി, കമ്മ്യൂണിറ്റി മെഡിസിൻ എന്നീ വിഭാഗങ്ങൾക്കായി 1.69 കോടി, ലെക്ചർ ഹാൾ, അനാട്ടമി മ്യൂസിയം എന്നിവയ്ക്ക് 1.7 കോടി എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങൾക്ക് അനുമതിയ്ക്കായി സമർപ്പിച്ചിരിക്കുന്നത്.
മെഡിക്കൽ കോളേജിന്റെ ആദ്യഘട്ട നിർമ്മാണം പൂർത്തിയായി. ഒപി, ഐപി, അത്യാഹിത വിഭാഗം എന്നിവ പ്രവർത്തനം ആരംഭിച്ചു. നാഷണൽ മെഡിക്കൽ കൗൺസിലിന്റെ അനുമതിയ്ക്കായി മതിയായ ജീവനക്കാരെ നിയമിച്ചു. കോന്നി മെഡിക്കൽ കോളേജിന്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കായി 218.39 കോടി രൂപ അനുവദിച്ചിരുന്നു. അതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിന് പുറമേയാണ് ആദ്യ വർഷ ക്ലാസ് തുടങ്ങുന്നതിനാവശ്യമായ മികച്ച സൗകര്യങ്ങൾ ഒരുക്കുന്നത്.