സമാധാനം അകലെ; റഷ്യ – യു.എസ് കൂടിക്കാഴ്ച തീരുമാനങ്ങളില്ലാതെ പിരിഞ്ഞു
റഷ്യ– യുക്രെയ്ന്‍ സമാധാന നീക്കത്തിന്റെ ഭാഗമായുള്ള അമേരിക്ക–റഷ്യ കൂടിക്കാഴ്ചയില്‍ തീരുമാനമായില്ല. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും തമ്മിലുള്ള കൂടിക്കാഴ്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്. യുദ്ധം പൂര്‍ണമായും നിര്‍ത്താനുള്ള നിര്‍ത്താനുള്ള നിര്‍ദേശങ്ങള്‍ റഷ്യ പൂര്‍ണമായും എതിര്‍ത്തു. യോഗം അഞ്ച് മണിക്കൂര്‍ നീണ്ടുനിന്നു.
യൂറോപ്പിന്റെ സമാധാന ഉടമ്പടിയിലെ ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് റഷ്യ ആവര്‍ത്തിച്ചു. സമാധാന ചര്‍ച്ചകളില്‍ സമ്മര്‍ദം ചെലുത്താനാവില്ലെന്ന് അമേരിക്കയും പ്രതികരിച്ചു. ഇനിയും കുറേ കാര്യങ്ങളില്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റും പറഞ്ഞു
അതിനിടെ യൂറോപ്യൻ യൂണിയൻ യുദ്ധത്തിന്റെ പക്ഷത്താണെന്നും റഷ്യയുമായി യുദ്ധത്തിനു മുതിർന്നാൽ കനത്ത പരാജയം നേരിടേണ്ടി വരുമെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പറഞ്ഞു. റഷ്യ നിരസിക്കുമെന്ന് ഉറപ്പുള്ള നിബന്ധനകൾ മുന്നോട്ടുവച്ച്, യൂറോപ്യൻ രാജ്യങ്ങൾ നയതന്ത്ര പ്രക്രിയയെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് പുട്ടിൻ ആരോപിച്ചു. റഷ്യയുമായി സംഘർഷത്തിൽ ഏർപ്പെടാൻ തീരുമാനിച്ചാൽ, യൂറോപ്പിൽ ചർച്ച നടത്താൻ പോലും ആരും അവശേഷിക്കാത്ത വിധം വേഗത്തിൽ അവസാനിപ്പിക്കുമെന്ന് പുട്ടിൻ മുന്നറിയിപ്പ് നൽകി.
സമാധാനശ്രമങ്ങൾ വേഗത്തിലായെങ്കിലും യുക്രെയ്നും റഷ്യയും പരസ്പരാക്രമണം തുടരുകയാണ്.




