മത തീവ്രവാദ പ്രവർത്തനത്തിന് കുട്ടികളെ ഉപയോഗിക്കുന്ന നേതാക്കൾക്കെതിരെ ജുവനൈൽ ജസ്‌റ്റിസ് നിയമപ്രകാരം കേസെടുക്കുന്നത് പൊലീസ് പരിഗണിക്കുന്നു. തീവ്രവാദ സംഘടനകൾ കുട്ടികൾക്ക് ആയുധ പരിശീലനമടക്കം നൽകുന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് ഇന്റലിജൻസ് മേധാവി ഇതുസംബന്ധിച്ച് ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകി. കുട്ടികളെ ഇതിൽനിന്ന് മോചിപ്പിക്കുന്നതിനൊപ്പം അവരെ ഉപയോഗിക്കുന്നവർക്കെതിരെ കേസെടുക്കാനാണ് നിർദേശം.
ആർഎസ്‌എസ്, എസ്‌ഡിപിഐ പ്രവർത്തകരായ 1364 ‘വർഗീയ ചാവേറു’കളുടെ പട്ടിക പഞ്ചായത്ത് അടിസ്ഥാനത്തിൽ ഇന്റലിജൻസ് തയ്യാറാക്കിയിരുന്നു. ഇതിൽ 665 പേർ ആർഎസ്‌എസുകാരും 699 പേർ എസ്‌ഡിപിഐക്കാരുമാണ്. രണ്ട് വിഭാഗത്തിലുമായി നൂറോളം പേർ 18ന് താഴെയുള്ള കുട്ടികളാണ്. ഇതോടൊപ്പം ആർഎസ്‌എസ് ശാഖയിലും എസ്‌ഡിപിഐ പരിശീലന കേന്ദ്രങ്ങളിലും കൂടുതൽ കുട്ടികളാണ്. ഇവരെ തീവ്ര വർഗീയവാദികളാക്കുന്ന പരിശീലനമാണ് നൽകുന്നത്. പലരും കൊലക്കേസിലടക്കം പ്രതികളായ സംഭവങ്ങളും ഇന്റലിജൻസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തുടർന്നാണ് കുട്ടികളെ ഉപയോഗിക്കുന്നവർക്കെതിരെ കേസെടുക്കാനുള്ള നിർദേശം.
മത–-ജാതി വ്യത്യാസമില്ലാതെ എല്ലാവർക്കും ഒത്തുകൂടാവുന്ന പൊതു ഇടങ്ങളുടെ കുറവും ഇന്റലിജൻസ് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ പലരും മതകൂട്ടായ്‌മയിൽ അഭയം പ്രാപിക്കുന്നു. ഇത് പരിഹരിക്കാൻ തിരുവനന്തപുരം ‘കനകക്കുന്ന്’ മാതൃകയിൽ എല്ലായിടങ്ങളിലും പൊതു ഇടങ്ങൾ വേണമെന്നാണ് ശുപാർശ.