ഇടുക്കിയിലെ ആകാശ ഭക്ഷണശാലയിൽ വിനോദസഞ്ചാരികൾ കുടുങ്ങി; സ്ഥാപനം പൂട്ടാൻ നിർദേശിച്ച് ജില്ലാ ഭരണകൂടം

ഇടുക്കി (Idukki) ആനച്ചാലിൽ ആകാശ ഭക്ഷണശാലയിൽ (sky dining) വിനോദസഞ്ചാരികൾ കുടുങ്ങിയ സംഭവത്തിൽ സ്ഥാപനം താത്കാലികമായി അടച്ചുപൂട്ടാൻ ജില്ലാ ഭരണകൂടം നിർദേശിച്ചു. സതേൺ സ്കൈസ് എയ്റോഡൈനാമിക്സ് എന്ന സ്ഥാപനത്തിനാണ് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ പ്രവർത്തിച്ചതിന് സ്റ്റോപ്പ് മെമോ നൽകിയത്. സ്ഥാപനത്തിന്റെ നടത്തിപ്പുകാർക്കെതിരെ പൊലീസ് കേസും രജിസ്റ്റർ ചെയ്തു.സാഹസിക വിനോദമായ ആകാശ ഭക്ഷണശാല ഒരുക്കിയ ഇടുക്കി ആനച്ചാലിലെ സ്ഥാപനത്തിനെതിരെയാണ് ജില്ലാ ഭരണകൂടവും പൊലീസും നടപടി സ്വീകരിച്ചത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ എന്ന നിലയിൽ ജില്ലാ കളക്ടരുടെ നിർദേശപ്രകാരം തഹസിൽദാർ നടത്തിയ പരിശോധനയിലാണ് സ്ഥാപനത്തിന് മതിയായ രേഖകൾ ഇല്ലെന്ന് കണ്ടെത്തിയത്. ഇതേത്തുടർന്നാണ് സതേൺ സ്കൈസ് എയ്റോഡൈനാമിക്സ് എന്ന സ്ഥാപനം താൽക്കാലികമായി അടച്ചുപൂട്ടാൻ ഉത്തരവിട്ടത്.
മതിയായ സുരക്ഷാ സംവിധാനങ്ങൾ പാലിക്കാതെ സാഹസിക വിനോദം നടത്തിയതിനെതിരെയാണ് നടപടി. നടത്തിപ്പുകാരായ സോജൻ, ഉടുമ്പന്നൂർ പുളിക്കമറയിൽ പ്രവീൺ എന്നിവർക്കെതിരെ വെള്ളത്തൂവൽ പൊലീസ് കേസും രജിസ്റ്റർ ചെയ്തു. ഇന്നലെ ഉച്ചയോടെ സ്കൈ ഡൈനിംഗിന് എത്തിയ കോയമ്പത്തൂർ സ്വദേശികളായ കുട്ടികൾ ഉൾപ്പെടുന്ന മലയാളി വിനോദ സഞ്ചാരികളും സ്ഥാപനത്തിലെ ഒരു ജീവനക്കാരിയുമാണ് മണിക്കൂറുകൾ ആകാശ ഉയരത്തിൽ കുടുങ്ങിയത്.




