ലഖിംപുർ -ഖേരിയിൽ കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ആഭ്യന്തരസഹമന്ത്രി അജയ്‌മിശ്രയുടെ മകൻ ആശിഷ്‌മിശ്ര അടക്കം 13 പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെ കുറ്റം ചുമത്താൻ കോടതി അനുമതി.
വധശ്രമം, ഗുരുതരപരിക്കേൽപ്പിക്കൽ, കുറ്റകൃത്യത്തിനായി സംഘടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്താനാണ് ചീഫ്‌ജുഡീഷ്യൽ മജിസ്‌ട്രേട്ട് ചിന്താറാം അനുമതി നൽകി. കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റം നേരത്തെ ചുമത്തിയിട്ടുണ്ട്.
കുറ്റകൃത്യത്തിന് പിന്നിൽ ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന് തെളിഞ്ഞതോടെയാണ് വധശ്രമം ഉൾപ്പെടെ ചുമത്താൻ എസ്‌ഐടി അനുമതി തേടിയത്.
മാധ്യമപ്രവർത്തകനെ കൈയേറ്റം ചെയ്‌ത് കേന്ദ്രമന്ത്രി
മകൻ ആശിഷ് മിശ്രയ്‌ക്കെതിരെ പുതിയ കുറ്റം ചുമത്തിയതിലുള്ള പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകന്റെ ഉടുപ്പിൽ കുത്തിപ്പിടിച്ച് ആഭ്യന്തരസഹമന്ത്രി അജയ്‌മിശ്ര. മൈക്കിൽ കടന്നുപിടിക്കുകയും ഓഫാക്കാൻ ആവശ്യപ്പെടുകയും ചെയ്‌തു. സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ലഖിംപുർ -ഖേരിയിൽ പരിപാടിയിൽ പങ്കെടുത്ത് മടങ്ങവെയായിരുന്നു മന്ത്രിയുടെ രോഷപ്രകടനം. ‘ഇതുപോലെയുള്ള വിഡ്ഢിചോദ്യങ്ങൾ ചോദിക്കരുത്. നിങ്ങൾക്കെല്ലാം ഭ്രാന്താണോ ? എല്ലാവരും കള്ളന്മാരാണ്’–- മന്ത്രി ആക്രോശിച്ചു.