നിസാരപ്രതിഭാസമെന്ന് പണ്ട് കരുതിയ ‘വൃശ്‌ചികപ്പൊക്കം’ കുട്ടനാടിന് ദുരിതം വിതയ്‌ക്കുന്നു. തണ്ണീർമുക്കം ബണ്ടിന്റെ 90 ഷട്ടറുകളിൽ 87ഉം താഴ്‌ത്തിയിട്ടും വേലിയേറ്റം നിയന്ത്രണവിധേയമായില്ല. കാവാലം, വെളിയനാട്, നീലംപേരൂർ, പുളിങ്കുന്ന്, മുട്ടാർ, കൈനകരി എന്നിവിടങ്ങളിലെല്ലാം വേലിയേറ്റം മൂലമുള്ള വെള്ളപ്പൊക്കം രൂക്ഷമാണ്. വീടിനുള്ളിൽ ഉൾപ്പെടെ വെള്ളംകയറിയതിനാൽ ആഹാരം പാചകം ചെയ്യാൻ പോലും പറ്റാത്ത സ്ഥിതിയുണ്ട്. എസി റോഡിൽ മങ്കൊമ്പ് തെക്കേക്കര ഭാഗത്ത് ബുധനാഴ്‌ചയും വെള്ളംകയറി. പുളിങ്കുന്ന് താലൂക്ക് ആശുപത്രി ഒപി ബ്ലോക്കിലും വെള്ളംകയറി. വീട്ടിൽനിന്ന് പുറത്തേക്ക് ഇറങ്ങാൻ പറ്റാത്ത രീതിയിൽ കുട്ടനാട്ടിലെ പല പ്രദേശങ്ങളും വെള്ളത്തിലാണ്. പുളിങ്കുന്ന് മേഖല പൂർണമായും ഒറ്റപ്പെട്ടു. പുഞ്ചകൃഷിക്ക് ഒരുക്കിയതും വിതച്ചതുമായ പാടശേഖരങ്ങൾ വെള്ളത്തിലാണ്.
വേലിയേറ്റത്തിൽ കുട്ടനാട്ടിൽ അഞ്ച് പാടശേഖരത്തിലാണ് മടവീണത്. കാവാലത്ത് ഇടമ്പാടി പാടശേഖരത്തിലാണ് ഒടുവിൽ മടവീഴ്‌ച.
അരൂർ മേഖലയിലും വേലിയേറ്റം വൻ ദുരിതമാണുണ്ടാക്കുന്നത്. ഉപ്പുവെള്ളം കയറി കൃഷി നശിക്കുകയും വീടിന്റെ ഭിത്തികൾ നശിക്കുകയും ചെയ്യുന്നതിൽ ജനങ്ങൾ ആശങ്കയിലാണ്. ചന്തിരൂർ–- ആഞ്ഞിലിക്കാവ് റോഡ് വെള്ളത്തിൽ മുങ്ങി.
അപ്പർകുട്ടനാട് മേഖലയെയും വേലിയേറ്റം വെറുതെ വിടുന്നില്ല. കുമരകത്തിന്റെ തെക്കൻ മേഖലയിലാകെ വേലിയേറ്റ ദുരിതമാണ്.
ചേർത്തല താലൂക്കിന്റെ വടക്കൻ മേഖല വേലിയേറ്റ വെള്ളപ്പൊക്ക കെടുതിയിലാണ്. വേമ്പനാട് കായലുമായും പ്രധാന കൈവഴികളുമായും ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് വെള്ളപ്പൊക്കം.
വയലാർ, പള്ളിപ്പുറം, പാണാവള്ളി, അരൂക്കുറ്റി, തൈക്കാട്ടുശേരി, കടക്കരപ്പള്ളി, പട്ടണക്കാട്, കുത്തിയതോട്, എഴുപുന്ന, അരൂർ, കോടംതുരുത്ത് പഞ്ചായത്തുകളിലാണ് തീരമേഖലകളിൽ വെള്ളപ്പൊക്ക കെടുതി. ചേർത്തല നഗരസഭയുടെ വടക്കുകിഴക്കൻ മേഖലയിലും തണ്ണീർമുക്കം പഞ്ചായത്തിന്റെ വടക്കൻ പ്രദേശത്തും ജനജീവിതം ദുരിതത്തിലാണ്.