ഡൽഹിയിൽ നടന്ന കര്‍ഷകപ്രക്ഷോഭത്തിന്റെ വിജയത്തിനുശേഷം ദേശീയ കര്‍ഷകനേതാക്കള്‍ കേരളത്തിലെത്തുന്നു. 18നു രാവിലെ 11ന് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്നിന്നാരംഭിക്കുന്ന കര്‍ഷകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചും നിയമലംഘനപ്രഖ്യാപനവും രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കണ്‍വീനറും ഡല്‍ഹി കര്‍ഷകപ്രക്ഷോഭ നേതാവുമായ ശിവകുമാര്‍ ശര്‍മ കക്കാജി ഉദ്ഘാടനം ചെയ്യും.
ദേശീയ കര്‍ഷക കൂട്ടായ്മയിലേക്ക് കടന്നുവരുന്ന പുതിയ സംഘടനകളെ അദ്ദേഹം സ്വീകരിക്കും. രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്മാന് ഷെവ.അഡ്വ. വി.സി. സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പഞ്ചാബിലെ കര്‍ഷകനേതാവ് മന്‍ജിത് സിംഗ് റായ് മുഖ്യപ്രഭാഷണം നടത്തും.
വന്യജീവിശല്യത്തില്‍നിന്ന് കര്‍ഷകരെ രക്ഷിക്കുക, ജപ്തി നടപടികളില്‍നിന്ന് പിന്മാറുക, കര്‍ഷകന്റെ ഭൂമി പ്രശ്നങ്ങള്‍ പരിഹരിക്കുക, എല്ലാത്തരം കൃഷിനാശങ്ങള്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കുക, പരിസ്ഥിതി അന്തിമവിജ്ഞാപനത്തില് കര്‍ഷകരുടെയും കൃഷിഭൂമിയുടെയും സംരക്ഷണം ഉറപ്പാക്കുക, കര്‍ഷകവിരുദ്ധ സ്വതന്ത്രവ്യാപാരക്കരാറുകളില്നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍വാങ്ങുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു മാര്‍ച്ച്.