കഴിഞ്ഞ സാമ്പത്തികവർഷം രാജ്യത്തെ ബാങ്കുകൾ എഴുതിത്തള്ളിയത് 2.02 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം. ഇതോടെ 10 വർഷത്തിൽ ബാങ്കുകൾ എഴുതിത്തള്ളിയ കിട്ടാക്കടം 11.68 ലക്ഷം കോടിയായി. ഇതിൽ 10.72 ലക്ഷം കോടി രൂപയും മോദി സർക്കാർ അധികാരത്തിൽ വന്നശേഷമാണെന്ന് വിവരാവകാശ നിയമപ്രകാരം റിസർവ് ബാങ്ക് നൽകിയ മറുപടിയിൽ പറയുന്നു.
ബാങ്കുകൾ ഭക്ഷ്യ ഇതരമേഖലയിൽ മൊത്തം നൽകിയ വായ്‌പകളുടെ 10 ശതമാനത്തോളം തുകയാണ് 10 വർഷത്തിനിടെ എഴുതിത്തള്ളിയത്. 110.79 ലക്ഷം കോടി രൂപയാണ് ഭക്ഷ്യ ഇതര മേഖലയിലെ മൊത്തം വായ്‌പ. നടപ്പുവർഷത്തെ ബജറ്റ് പ്രകാരം വിപണിയിൽനിന്ന് കേന്ദ്രം കടമെടുക്കാൻ ഉദ്ദേശിക്കുന്നത് 12.05 ലക്ഷം കോടി രൂപയാണ്. ഏതാണ്ട് ഇത്രത്തോളം വരുന്ന തുകയാണ് വേണ്ടെന്നുവച്ചത്.
എഴുതിത്തള്ളലിൽ 75 ശതമാനവും നടത്തിയത് പൊതുമേഖലാ ബാങ്കുകള്‍. 2019–-20ൽ 2.34 ലക്ഷം കോടി, 2018–-19ൽ 2.36 ലക്ഷം കോടി, 2017–-18ൽ 1.61 ലക്ഷം കോടി, 2016–-17ൽ 1.08 ലക്ഷം കോടി എന്ന ക്രമത്തിൽ ബാങ്കുകൾ എഴുതിത്തള്ളി. കിട്ടാക്കടം വരുത്തിയവരുടെ പേര് ബാങ്കുകൾ വെളിപ്പെടുത്തിയിട്ടില്ല. വൻകിടക്കാരാണ് വായ്‌പ മുടക്കിയവരിൽ ഏറിയപങ്കും.
എഴുതിത്തള്ളുന്നതോടെ വായ്‌പത്തുക തിരിച്ചുപിടിക്കാനുള്ള സാധ്യത അവസാനിപ്പിക്കുന്നില്ലെന്നും അക്കൗണ്ട് കൃത്യമാക്കാൻ കിട്ടാക്കടം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയാണ് ചെയ്യുന്നതെന്നും ബാങ്കുകൾ വാദിക്കുന്നു. എന്നാൽ, 15–-20 ശതമാനത്തിൽ കൂടുതൽ തുക ഇത്തരത്തിൽ തിരിച്ചുപിടിക്കാറില്ല.