അർബൻ സഹകരണസംഘങ്ങളെയും പൂർണ നിയന്ത്രണത്തിലാക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ. നിക്ഷേപ ഗ്യാരന്റി പദ്ധതി സഹായം ഒരുലക്ഷത്തിൽനിന്ന് അഞ്ചുലക്ഷം രൂപയാക്കുന്നത് അറിയിക്കവെയാണ് കേന്ദ്ര സർക്കാരിന്റെ രാഷ്‌ട്രീയ നയങ്ങൾ നടപ്പാക്കുമെന്ന് വ്യംഗമായി ആർബിഐ ഗവർണർ ശക്തികാന്ത് ദാസ് നടത്തിയത്.
അർബൻ ബാങ്കുകളിൽനിന്ന് നിക്ഷേപകരെ പിന്തിരിപ്പിക്കാനുള്ള ബോധപൂർവ ശ്രമവുമുണ്ടായി. ചില സംസ്ഥാനത്തിലെ പ്രശ്‌നബാധിത ബാങ്കുകളെ ചൂണ്ടിക്കാട്ടിയാണ് എല്ലാ അർബൻ ബാങ്കും കുഴപ്പത്തിലാണെന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്.
ബാങ്കിങ് നിയന്ത്രണനിയമ ഭേദഗതിയിലൂടെ അർബൻ ബാങ്കുകളടക്കം ലൈസൻസ്ഡ് സഹകരണ ബാങ്കുകൾക്കുമേൽ റിസർവ് ബാങ്ക് കടുത്ത നിയന്ത്രണം അടിച്ചേൽപ്പിക്കാൻ തുടങ്ങിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് അർബൻ ബാങ്കുകളിൽ നിക്ഷേപിക്കുന്നതിലും അപകടമുണ്ടെന്ന വാദം മുന്നോട്ടുവയ്‌ക്കുന്നത്.
ഭരണനിർവഹണവും കൈയടക്കുന്നതിലൂടെ ബാങ്കുകളുടെ ലയനവും സ്വകാര്യവൽക്കരണവുമാണ് ലക്ഷ്യമിടുന്നതെന്ന ആക്ഷേപമുണ്ട്. ഗ്രാമീൺ ബാങ്കുകളുടെ കാര്യത്തിലും കേന്ദ്ര സർക്കാർ ഇതേ നയമാണ് സ്വീകരിക്കുന്നത്.
കേരളത്തിലെ ബാങ്കുകൾ വ്യത്യസ്‌തം
സംസ്ഥാനത്തെ അർബൻ ബാങ്കുകൾ പ്രവർത്തന പാരമ്പര്യമുള്ളവയാണ്. നിക്ഷേപങ്ങൾക്ക് രണ്ടുലക്ഷം രൂപവരെ സർക്കാർ ഗ്യാരന്റി നേരത്തെയുണ്ട്. ഇത് വർധിപ്പിക്കാനാണ് തീരുമാനം. നിക്ഷേപ, വായ്‌പാ പലിശ നിശ്ചയിക്കുന്നത് സർക്കാരിന്റെ പലിശനിർണയ സമിതിയാണ്. ഭൂരിപക്ഷവും ലാഭവിഹിതവും നൽകുന്നുണ്ട്