പാലക്കയംതട്ട്, ഏഴരക്കുണ്ട്, പൈതൽമല, കാഞ്ഞിരക്കൊല്ലി എന്നീ മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി നടപ്പാക്കുന്ന ടൂറിസം സർക്യൂട്ടിൽ സഞ്ചാരികളുടെ യാത്രാദൂരം എട്ട് കിലോമീറ്റർ കുറയുന്ന പാതയുടെ നിർദ്ദേശവുമായി മതിലേരിത്തട്ട് വികസനസമിതി. നിലവിൽ പാലക്കയംതട്ടിലെത്തുന്ന സഞ്ചാരികൾ ഏഴരക്കുണ്ട് വെള്ളച്ചാട്ടവും പൈതൽമലയും സന്ദർശിച്ച് കാഞ്ഞിരക്കൊല്ലിയിലെത്തണമെങ്കിൽ വഞ്ചിയം, ചന്ദനക്കാംപാറ, പാടാംകവല വഴി 20 കിലോമീറ്റർ ദൂരമാണുള്ളത്. എന്നാൽ ആടാംപാറ-മതിലേരിത്തട്ട്-ഏലപ്പാറ റോഡ് ഗതാഗതയോഗ്യമാക്കിയാൽ കാഞ്ഞിരക്കൊല്ലിയിലേക്ക് 12 കിലോമീറ്റർ ദൂരമേയുള്ളു. ഇപ്പോൾ പാടാംകവല വഴി കാഞ്ഞിരക്കൊല്ലിയിലെത്തുന്നവർ തിരികെ വീണ്ടും പാടാംകവലയിലെത്തിയെങ്കിലേ കുന്നത്തൂർ പാടി സന്ദർശിക്കാൻ കഴിയൂ.
ഒരേവഴിയിൽ രണ്ടു തവണ യാത്രചെയ്യേണ്ടി വരുമ്പോഴുണ്ടാകുന്ന സമയ നഷ്ടവും ഇന്ധന നഷ്ടവും ഒഴിവാക്കാമെന്നതാണ് നിർദ്ദിഷ്ട മതിലേരിത്തട്ട് റോഡ് യാഥാർത്ഥ്യമായാൽ ഉണ്ടാകുന്ന നേട്ടം. ഇരിട്ടിയിൽ നിന്നും പയ്യാവൂരിൽ നിന്നും കാഞ്ഞിരക്കൊല്ലിയിലെത്തുന്നവർക്ക് ഏറ്റവും ദുരംകുറഞ്ഞ മാർഗത്തിൽ പൈതൽമലയിലും തുടർന്ന് പാലക്കയംതട്ടിലുമെത്താമെന്നതും മതിലേരിത്തട്ട് വഴിയുളള റോഡിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. ഇതുവഴി വാഹനഗതാഗതവും ആൾസഞ്ചാരവുമാകുന്നതോടെ പ്രദേശത്തെ കൃഷിയിടങ്ങളിലെത്തുന്ന കാട്ടാനകളുടെ ശല്യം ഒരു പരിധിവരെ നിയന്ത്രിക്കാനും സാധിക്കും. റോഡ് വികസനത്തിനാവശ്യമായ സ്ഥലം വിട്ടുനൽകുന്ന പ്രദേശവാസികളുടെ സമ്മതപത്രം വികസനസമിതി മുഖേന വില്ലേജ്, പഞ്ചായത്ത് അധികാരികൾക്ക് കൈമാറിക്കഴിഞ്ഞു.
മതിലേരിത്തട്ട് വഴിയുള്ള റോഡ് ടൂറിസം സർക്യൂട്ട് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ഡ്രെയ്നേജ് സഹിതം ടാറിംഗ് നടത്തണമെന്നാവശ്യപ്പെട്ട് വികസനസമിതി ഭാരവാഹികളായ ജേക്കബ് ജോസഫ്, എ.വി.സുനിൽ കൃഷ്ണ, വി. ജയരാജൻ, മുഹമ്മദ് അഷ്റഫ്, ബിജു കരാങ്കുന്നേൽ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശവാസികൾ ഒപ്പിട്ട ഭീമഹർജിയും ബന്ധപ്പെട്ട അധികൃതർക്ക് നൽകിയിട്ടുണ്ട്.