റണാകുളം കലൂരില്‍ യുവതിയെ ഭര്‍തൃവീട്ടുകാരും ബന്ധുക്കളും കൈയൊഴിഞ്ഞെന്ന മാതൃഭൂമി വാര്‍ത്തയില്‍ ഇടപെട്ട് ഹൈക്കോടതി. ലീഗല്‍ സര്‍വീസസ് സബ് ജഡ്ജിയും വനിതാ ശിശു സംരക്ഷണ സമിതി അംഗങ്ങളും വനിതാകമ്മീഷന്‍ അംഗങ്ങളും സംഭവസ്ഥലത്തെത്തി പെണ്‍കുട്ടിയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
പെണ്‍കുട്ടിയെ കാക്കനാടുള്ള സഖിയുടെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റും. കോടതിയില്‍ നിന്ന് പ്രത്യേക ഉത്തരവ് വാങ്ങിയതിനു ശേഷം ഭര്‍തൃവീട്ടില്‍ പ്രവേശിപ്പിക്കും.
ഭര്‍തൃവീട്ടില്‍ നിന്ന് വലിയ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം. മൂന്ന് മാസം ഗര്‍ഭിണി ആയിരുന്ന തനിക്ക് ഭക്ഷണം പോലും നല്‍കാതെ പീഡിപ്പിച്ചു. അടിവയറ്റില്‍ ചവിട്ട് കിട്ടിയതിനെ തുടര്‍ന്നാണ് ഗര്‍ഭഛിദ്രം സംഭവിച്ചതെന്ന് പെണ്‍കുട്ടി ആരോപിച്ചിരുന്നു. ലീഗല്‍ സര്‍വീസ് സബ് ജഡ്ജി യുവതിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പെണ്‍കുട്ടി പ്രതികരിച്ചു.
ഭര്‍ത്താവും വീട്ടുകാരും കൈയൊഴിഞ്ഞതിനെ തുടര്‍ന്ന് പെരുവഴിയിലായ കായംകുളി സ്വദേശിനിയായ യുവതിയുടെ വാര്‍ത്ത മാതൃഭൂമിയാണ് പുറംലോകത്തെ അറിയിച്ചത്. ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കാന്‍ അവര്‍ക്ക് നിയമപരമായി അവകാശമുണ്ടെങ്കിലും അവിടെ പ്രവേശിപ്പിക്കുന്നില്ലായിരുന്നു. ഭര്‍ത്താവായ, കലൂര്‍ ബാങ്ക് റോഡ് മണപ്പുറത്ത് വീട്ടില്‍ ഓസ്വിന്‍ വില്യം കൊറയയും കുടുംബവും വീടുപൂട്ടി സ്ഥലംവിടുകയായിരുന്നു എന്നാണ് പെണ്‍കുട്ടി പറയുന്നത്.
ആരുമില്ലാശ്രയം… അവളിനി തെരുവിൽ ……
കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് ഇവരുടെ രജിസ്റ്റര്‍ വിവാഹം നടന്നത്. തുടര്‍ന്ന് ആലുവ എടത്തലയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. വാടകവീട്ടില്‍ ശാരീരിക പീഡനത്തിന് ഇരയായെന്ന് പെണ്‍കുട്ടി പറയുന്നു. ജോലിചെയ്ത് സമ്പാദിച്ച പണവും സ്വര്‍ണവും തട്ടിയെടുത്തു. പെണ്‍കുട്ടിയുടെ പേരില്‍ ലോണുകളുമെടുത്തു. ശാരീരിക പീഡനത്തേ തുടര്‍ന്ന് ആരോഗ്യം മോശമായ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് സെപ്റ്റംബര്‍ 23-ന് വാടകവീട്ടില്‍നിന്ന് ഭര്‍ത്താവ് സ്വന്തം വീട്ടിലേക്ക് പോന്നു. വാടക കൊടുക്കാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് തിങ്കളാഴ്ച എടത്തലയിലെ വാടകവീട്ടില്‍നിന്ന് ഇറങ്ങേണ്ടിവന്നു. തുടര്‍ന്ന് കലൂര്‍ ബാങ്ക് റോഡിലെ ഭര്‍ത്താവിന്റെ അടച്ചിട്ട വീടിന്റെ ടെറസിലാണ് അന്തിയുറങ്ങിയത്.
കോടതി ഉത്തരവുണ്ടെങ്കിലും പെണ്‍കുട്ടിയെ വീട്ടിനകത്ത് പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് ഭര്‍ത്താവും വീട്ടുകാരും.
പെണ്‍കുട്ടിക്ക് ജോലിക്കുപോകാനുള്ള ആരോഗ്യസ്ഥിതിയില്ല, കൈയില്‍ പണമില്ല, കൃത്യമായി ഭക്ഷണം കഴിച്ചിട്ടും ദിവസങ്ങളായി. ശൗചാലയം ഉപയോഗിക്കാന്‍ ചൊവ്വാഴ്ച വെളുപ്പിന് പുറത്തിറങ്ങിയതോടെ വീട്ടുകാരെത്തി ഗേറ്റ് തുറക്കാനാവാത്ത വിധം പൂട്ടി. ഇതോടെയാണ് അവള്‍ പെരുവഴിയിലായത്.