അനിത കൊലക്കേസിൽ വിധി ഇന്ന്

ആലപ്പുഴ: കൈനകരിയെ നടുക്കിയ അനിത കൊലക്കേസിന്റെ വിധി ഇന്ന് പറയും. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി മൂന്നിൽ വിചാരണ പൂർത്തിയായി, പുന്നപ്ര തെക്കേമഠം വീട്ടിൽ അനിതയെ കൊന്നകേസിൽ കാമുകൻ നിലമ്പൂർ മുതുകാട് മുറി പൂക്കോടൻവീട്ടിൽ പ്രബീഷ് (37), കൈനകരി തോട്ടുവാത്തല പതിശേരിവീട്ടിൽ രജനി (38) എന്നിവരാണ് പ്രതികൾ. 2021 ജൂലൈ ഒമ്പതിന് രാത്രി 9:30 നാണ് അനിത കൊല്ലപ്പെട്ടത്. അനിതയെ തോട്ടുവാത്തലയിലെ രജനിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. ബോധം പോയ അനിതയെ ഫൈബർവള്ളത്തിൽ കയറ്റി പള്ളാത്തുരുത്തി അരയൻതോടിന് സമീപം പൂക്കൈതയാറ്റിൽ തള്ളി.
112 സാക്ഷികളുണ്ടായിരുന്ന കേസിൽ 82 പേരെ വിസ്‌തരിച്ചു. 131 രേഖകളും ഫൈബർ വള്ളമടക്കം 53 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി. പ്രതി രജനിയുടെ അമ്മയും പ്രോസിക്യൂഷന് അനുകൂലമായി സാക്ഷി പറഞ്ഞു. ഒന്നാം പ്രതി പ്രബീഷ് തവനൂർ സെൻട്രൽ ജയിലിലാണ്. ജാമ്യത്തിലായിരുന്ന രണ്ടാം പ്രതി രജനി മയക്കുമരുന്ന് കേസിൽ പ്രതിയായി ഒഡീഷ റായഘട്ട് ജയിലിൽ റിമാൻഡിലാണ്.




