വർഷമവസാനിക്കാൻ ഒരു മാസം ബാക്കി നിൽക്കെ, കേരളത്തിൽ പെയ്തിറങ്ങിയതു വാർഷിക ശരാശരിയേക്കാൾ 22% അധിക മഴ. ഒരു വർഷം ശരാശരി 2924.7 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഈ വർഷം ബുധനാഴ്ച വരെ ലഭിച്ചത് 3574.8 മില്ലിമീറ്റർ മഴയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
1961 നു ശേഷം സംസ്ഥാനത്ത് ഇത്ര വലിയ അളവിൽ മഴ പെയ്യുന്നത് ഇതാദ്യം. സംസ്ഥാനത്തെ പ്രളയത്തിൽ മുക്കിയ 2018 ൽ പോലും സംസ്ഥാനത്ത് പെയ്തത് 3520 മില്ലിമീറ്ററാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം 1901 നും 2021 നും ഇടയിൽ എട്ടു തവണ മാത്രമാണ് സംസ്ഥാനത്ത് വാർഷിക മഴയുടെ അളവ് 3500 മില്ലിമീറ്ററിനു മുകളിലെത്തിയിട്ടുള്ളത്.
1961 ൽ ലഭിച്ച 4258 മില്ലിമീറ്റർ മഴയാണ് ഇക്കാലയളവിലെ റിക്കാർഡ് മഴ. 1924 ൽ പെയ്ത 4226.4 മില്ലിമീറ്ററാണ് തൊട്ടു പിന്നിൽ. 1933 ൽ പെയ്ത 4073 മില്ലിമീറ്ററും 1959 ലെ 3746 മില്ലിമീറ്ററും 1907 ൽ പെയ്ത 3565.5 മില്ലമിമീറ്ററുമാണ് റിക്കാർഡ് മഴ പെയ്ത മറ്റു വർഷങ്ങൾ.
ഇക്കുറി ശൈത്യകാല മഴയിലും വേനൽ മഴയിലും കാലവർഷത്തിലും റിക്കാർഡ് മഴപ്പെയ്ത്താണുണ്ടായത്. ജനുവരി ഒന്നു മുതൽ ഫെബ്രുവരി 28 വരെയുള്ള ശൈത്യകാലത്ത് ശരാശരി 22.4 മില്ലിമീറ്റർ മഴയാണ് കേരളത്തിൽ പെയ്യേണ്ടത്. എന്നാൽ പെയ്തത് 114.1 മില്ലിമീറ്റർ. 409% അധികമഴ. വേനൽക്കാലത്ത് മാർച്ച് മുതൽ മേയ് 31 വരെ ശരാശരി 361.5 മില്ലിമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് പെയ്തത് 750.9 മില്ലിമീറ്റർ.
108% അധികം. ജൂണ് മുതൽ ഇന്നലെ വരെ സംസ്ഥാനത്തു പെയ്തത് 2709.8 മില്ലിമീറ്റർ മഴയാണ്. ഇക്കാലയളവിൽ 2540.8 മില്ലമീറ്റർ പെയ്യേണ്ട സ്ഥാനത്താണ് ഈ അധികപ്പെയ്ത്ത്.
തുലാവർഷത്തിൽ ഇന്നലെ വരെ സംസ്ഥാനത്തു പെയ്ത മഴയുടെ അളവ് ജില്ല തിരിച്ച് മില്ലിമീറ്ററിൽ. ജില്ല-പെയ്ത മഴ(പെയ്യേണ്ടിയിരുന്ന മഴ)-അധിക ശതമാനം. എന്ന ക്രമത്തിൽ.
ആലപ്പുഴ-912.5 (539.1)- 69 ശതമാനം അധികം. കണ്ണൂർ-848.1 (354.9)-139. എറണാകുളം-980.2 (479.9)-104. ഇടുക്കി-1189 (528.2)-125. കാസർഗോഡ്-822.4 (328)-151. കൊല്ലം-1241.3 (584.9)-112. കോട്ടയം-1170.5 (495.9)-136. കോഴിക്കോട്-1007 (424.1)-137. മലപ്പുറം-807.9 (461.5)-75. പാലക്കാട്-782.4 (381.6)-105. തിരുവനന്തപുരം-968.1 (491.2)-97. പത്തനംതിട്ട-1619.7 (556.6)-191. തൃശൂർ-936.9 (484.7)-93. വയനാട്-557.4 (313.7)-78.