നേപ്പാളിൽ വീണ്ടും ജെൻ സീ പ്രതിഷേധം; സിപിഎൻ-യുഎംഎൽ പ്രവര്‍ത്തകരും ജെൻ സീകളും തമ്മിൽ സംഘർഷം, ജില്ലകളിൽ കർഫ്യൂ

കാഠ്മണ്ഡു: വീണ്ടും ജെന്‍ സീ പ്രതിഷേധത്തില്‍ പുകഞ്ഞ് നേപ്പാള്‍. സെപ്തംബറില്‍ രാജ്യത്തെ പിടിച്ച് കുലുക്കിയ പ്രക്ഷോഭത്തിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. നേപ്പാളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെയാണ് പ്രതിഷേധം. സിമാരാ വിമാനത്താവളത്തിന് സമീപത്താണ് ജെന്‍ സീ പ്രതിഷേധം ആരംഭിച്ചത്. സര്‍ക്കാരിനെതിരായ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കമ്മ്യൂണിസ്റ്റ് നേതാക്കളെ പ്രതിഷേധക്കാര്‍ തടയാന്‍ ശ്രമിച്ചിരുന്നു. ശങ്കര്‍ പൊഖാറല്‍, മഹേഷ് ബസ്നെറ്റ് എന്നീ നേതാക്കളെ പ്രതിഷേധക്കാര്‍ സിമാരാ വിമാനത്താവളത്തില്‍ വെച്ച് തടയാന്‍ ശ്രമിച്ചു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
കാഠ്മണ്ഡുവില്‍ നിന്ന് സിമാരയിലേക്കാണ് ഇരു നേതാക്കളും പുറപ്പെട്ടത്. ഇവരെ തടയുന്നതിനായി എത്തിയ ജെന്‍ സീകളും സിപിഎന്‍-യുഎംഎല്‍ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ബുധനാഴ്ച്ച ബാര ജില്ലയില്‍ പ്രതിഷേധക്കാരും സിപിഎന്‍-യുഎംഎല്‍ പ്രവര്‍ത്തകരും റാലികള്‍ നടത്തിയിരുന്നു. ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാന്‍ കാരണമായി. സംഭവത്തെ തുടര്‍ന്ന് ബാര ജില്ലയിലും സമീപ പ്രദേശങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.




