കാക്കിയുടെ ഈഗോയും ധാർഷ്ട്യവുമാണ് ആറ്റിങ്ങലിൽ 8 വയസ്സുകാരിയെയും പിതാവിനെയും പിങ്ക് പൊലീസ് അപമാനിച്ച സംഭവത്തിനു പിന്നിലെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. ‘സോറി, മോളെ സോറി’ എന്നു പറഞ്ഞ് ആ പെൺകുട്ടിയെ ഒന്നു തലോടി, ‘കരയേണ്ട, വിഷമിക്കേണ്ട’ എന്നു പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.പൊലീസ് പട്രോളിങ് വാഹനത്തിൽനിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന കേസിൽ പ്രതിയാക്കാൻ ശ്രമിച്ച, തന്നെയും പിതാവിനെയും അവഹേളിച്ച ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിലെ പിങ്ക് സിപിഒ രജിതയ്ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി നൽകിയ ഹർജിയാണു കോടതി പരിഗണിച്ചത്. നടപടി സംബന്ധിച്ചു വിശദ റിപ്പോർട്ട് നൽകാൻ ഡിജിപിക്കു നിർദേശം നൽകി ഉത്തരവിട്ടതിനുശേഷമാണു കോടതി പൊലീസിനെ ശക്തമായി വാക്കാൽ വിമർശിച്ചത്. ഹർജിക്കാരിയുടെ അഭിഭാഷക കൈമാറിയ സിഡിയിലെ ദൃശ്യങ്ങൾ കോടതി കണ്ടിരുന്നു.
കോടതി പറഞ്ഞതിൽനിന്ന്: ‘‘ദൃശ്യങ്ങളിൽ, തുടക്കം മുതൽ കുട്ടി നിർത്താതെ കരയുകയാണ്. ഏതൊരാളുടെയും മനസ്സിളക്കുന്നതാണിത്. പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ തടഞ്ഞുവച്ചിരിക്കുകയാണ്. പെൺകുട്ടി ഭയന്നുപോയി. 5 മിനിറ്റിനുള്ളിൽ നല്ല രീതിയിൽ കൈകാര്യം ചെയ്യാമായിരുന്ന വിഷയമാണ് നശിപ്പിച്ചത്. ഒന്നു കുനിഞ്ഞ് ആ കുട്ടിയെ തൊട്ടു ക്ഷമ പറഞ്ഞിരുന്നെങ്കിൽ അവിടെ തീർന്നേനെ. ജനങ്ങളും അവരുടെ ഒപ്പം നിന്നേനെ. ഒരു ചോക്ലേറ്റ് വാങ്ങിച്ചുകൊടുത്തിരുന്നെങ്കിൽ അവിടെ നിന്നേനെ.
ഇതൊരു ഫോണിന്റെ കാര്യം മാത്രമല്ലേ? ആ പെൺകുട്ടിയുടെ ജീവിതത്തിന്റെ മൂല്യം ആ ഫോണിനെക്കാൾ എത്ര വലുതാണ്. ആ കുട്ടിയെ ആശ്വസിപ്പിക്കാൻ പൊലീസുകാർ നോക്കിയോ, എന്തു രീതിയിലുള്ള പിങ്ക് പൊലീസാണിത്? ഒരു പെൺകുട്ടി കരയുമ്പോൾ ഒരൊറ്റ പൊലീസ് ഓഫിസർമാരും അവൾക്കരികിൽ പോയില്ല. എന്തിനാണ് ഇങ്ങനെ പിങ്ക് പൊലീസ്? പെൺകുട്ടി പൊലീസിനെക്കുറിച്ച് എന്ത് ചിന്തിക്കും? ജീവിതത്തിൽ ഇനി പൊലീസുകാരെ സംരക്ഷകരായി കണക്കാക്കുമോ? പൊലീസ് സേന മികച്ചതാണ്. പക്ഷേ, ഇതുപോലെ ഒന്നോ രണ്ടോ സംഭവം മതി. എന്തുകൊണ്ടാണ് മനസ്സലിവുണ്ടാകാത്തത്. ഈ സംഭവം ഏതെങ്കിലും പാശ്ചാത്യ രാജ്യത്തായിരുന്നെങ്കിൽ സിപിഒ ദശലക്ഷം ഡോളർ പിഴ ഒടുക്കേണ്ടിവന്നേനെ’’– കോടതി പറഞ്ഞു.