പ്രാദേശിക വിഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള പദ്ധതി ആസൂത്രണത്തിലാണ് തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിക്കേണ്ടതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി എം തോമസ്‌ഐസക് . പ്രകൃതി വിഭവങ്ങളുടെ ലഭ്യതയും പ്രാദേശിക സവിശേഷതകളും വിലയിരുത്തിവേണം പദ്ധതികൾക്ക് രൂപം നൽകാൻ. പദ്ധതികൾ തുടങ്ങുന്നതിന് മുമ്പ് വരുമാനസാധ്യതയെക്കുറിച്ച് വിശദമായ പഠനം വേണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ജില്ലാകമ്മിറ്റി തദ്ദേശസ്ഥാപന ജനപ്രതിനിധികൾക്കായി സംഘടിപ്പിച്ച ശിൽപ്പശാല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രകൃതി ദുരന്തങ്ങൾ ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളെ നേരിടാൻ സമഗ്രമായ ഡിസാസ്‌റ്റർ മാനേജ്‌മെന്റ് പ്ലാൻ വേണം. ജില്ലാ പഞ്ചായത്ത് മുൻകൈയെടുത്ത് വിഷയവിദഗ്‌ധരെ ഉപയോഗിച്ച് ഈ പദ്ധതികളുടെ അവലോകനറിപ്പോർട്ട് തയ്യാറാക്കണം.
നീർത്തടാധിഷ്‌ഠിത പദ്ധതികൾക്കാണ് വരും കാലത്ത് പ്രാധാന്യം നൽകേണ്ടത്. ലഭ്യമാകുന്ന വെള്ളം പരമാവധി സംഭരിക്കണം. ഭൂഗർഭജലത്തിന്റെ തോത് വർധിപ്പിച്ച് ജലക്ഷാമം പരിഹരിക്കുന്നതിന് മുൻഗണന നൽകണം.
ഒരു കോടി ഫലവൃക്ഷതൈ നടാനാണ് സർക്കാർ നിർദേശം. പ്രാദേശിക സവിശേഷതകൾക്ക് അനുയോജ്യമായ ഫലവൃക്ഷം തെരഞ്ഞെടുത്ത് വരുമാനലഭ്യതയുള്ള പദ്ധതികൾ തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശസ്ഥാപന ഭരണം കാര്യക്ഷമാക്കുന്നത് സംബന്ധിച്ച് ടി ഗംഗാധരൻ ക്ലാസെടുത്തു.
കണ്ണൂർ ഇ കെ നായനാർ അക്കാദമിയിൽ നടന്ന പരിപാടിയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി പുരുഷോത്തമൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, ജില്ലാ സെക്രട്ടറിയറ്റംഗം പി വി ഗോപിനാഥ്, കെ വി ഗോവിന്ദൻ എന്നിവർ സംസാരിച്ചു.