ഫരീദാബാദ് അൽ ഫലാ യൂണിവേഴ്‌സിറ്റി ചാൻസലറുടെ സഹോദരൻ 25 വർഷം മുമ്പുള്ള തട്ടിപ്പ് കേസിൽ അറസ്റ്റിൽ

ഡല്‍ഹി സ്‌ഫോടന കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് അല്‍ ഫലാ സര്‍വകലാശാല ചാന്‍സലറുടെ സഹോദരനെ മധ്യപ്രദേശ് പൊലീസ് അറസ്റ്റു ചെയ്തു. 25 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള തട്ടിപ്പു കേസുകളിലാണ് അല്‍ ഫലാ സര്‍വകലാശാല ചാന്‍സലര്‍ ജവാദ് അഹമ്മദ് സിദ്ദിഖിയുടെ ഇളയ സഹോദരന്‍ ഹമൂദ് അഹമ്മദ് സിദ്ദിഖിയെ അറസ്റ്റ് ചെയ്തത്.
ഇയാളെ പിടികൂടുന്നവര്‍ക്കായി 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നതായും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. മധ്യപ്രദേശിലെ മോവ് ടൗണില്‍ ഏകദേശം 40 ലക്ഷം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലായാണ് ഹമൂദ് അഹമ്മദ് സിദ്ദിഖിയെ അറസ്റ്റു ചെയ്തതെന്ന് പൊലീസ് സൂപ്രണ്ട് യാങ്‌ചെന്‍ ഡോള്‍ക്കര്‍ ബൂട്ടിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നിക്ഷേപത്തിന്റെ മറവില്‍ ആളുകളില്‍ നിന്ന് പണം വാങ്ങി 20 ശതമാനം പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. രണ്ട് വര്‍ഷത്തോളം മോവ് ടൗണില്‍ നിക്ഷേപ കമ്പനി നടത്തിയിരുന്ന ഹമൂദ് അഹമ്മദ് സിദ്ദിഖി മൂന്നാമത്തെ വര്‍ഷം കുടുംബത്തോടൊപ്പം നഗരം ഉപേക്ഷിച്ച് ഒളിവില്‍ പോയതായും പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.




