ആറ് മാസത്തിനുള്ളിൽ പോഷകാഹാരക്കുറവ് മൂലം 65 ശിശുമരണങ്ങൾ; മഹാരാഷ്ട്ര സർക്കാറിന് ബോംബെ ഹൈക്കോടതിയുടെ കടുത്ത വിമർശനം

മഹാരാഷ്ട്രയിൽ പോഷകാഹാരക്കുറവ് മൂലം ആറ് മാസത്തിനിടെ മരിച്ചത് 65 കുട്ടികൾ. സർക്കാരിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി രൂക്ഷ വിമർശനം നടത്തി ബോംബെ ഹൈക്കോടതി. സ്ഥിതിഗതികളെ ഭയാനകമെന്ന് വിശേഷിപ്പിച്ച കോടതി, ബന്ധപ്പെട്ട വകുപ്പുകളുടെ പ്രിൻസിപ്പൽ സെക്രട്ടറിമാർ നവംബർ 24ന് നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടു. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ ആദിവാസി ആധിപത്യമുള്ള മെൽഘട്ട് മേഖലയിൽ പോഷകാഹാരക്കുറവിനെ തുടർന്ന് 65 കുട്ടികൾ മരിച്ച സംഭവത്തിലാണ് ബോംബെ ഹൈക്കോടതി സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്.
ജസ്റ്റിസ് രേവതി മോഹിതെ ദേരെ, ജസ്റ്റിസ് സന്ദേശ് പാട്ടീൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സർക്കാരിന്റെ സമീപനം ‘അങ്ങേയറ്റം അവഗണനയും വിവേചനവും’ നിറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടിയത്. പൊതുജനാരോഗ്യം, ഗോത്രവികസനം, വനിതാ-ശിശുക്ഷേമം, ധനകാര്യം എന്നീ വകുപ്പുകളുടെ പ്രിൻസിപ്പൽ സെക്രട്ടറിമാർ നവംബർ 24ന് നേരിട്ട് ബെഞ്ചിന് മുന്നിൽ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു.
2025 ജൂൺ മുതൽ നവംബർ വരെ വെറും ആറുമാസത്തിനുള്ളിൽ 65 ശിശുമരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പോഷകാഹാരക്കുറവിനെ കുറിച്ചുള്ള പൊതുതാൽപ്പര്യ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതി ഈ കടുത്ത വിമർശനം ഉന്നയിച്ചത്. 2006 മുതൽ സർക്കാർ ഈ പ്രശ്നത്തിൽ പര്യാപ്തമായ നടപടികൾ കൈക്കൊള്ളാനാകാത്തതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു. മെൽഘട്ടിലെ ആരോഗ്യവ്യവസ്ഥയുടെ ദയനീയാവസ്ഥയും കോടതി ചൂണ്ടിക്കാട്ടി.
ആദിവാസി ഗ്രാമങ്ങളിൽ മെഡിക്കൽ ജീവനക്കാരുടെ കടുത്ത ക്ഷാമം നിലനിൽക്കുന്നതായി കോടതി നിരീക്ഷിച്ചു. ദുരിത മേഖലകളിൽ സേവനമനുഷ്ഠിക്കാൻ താൽപ്പര്യം കാണിക്കുന്ന മെഡിക്കൽ പ്രൊഫഷണലുകൾക്ക് ഉയർന്ന ശമ്പളമോ പ്രോത്സാഹനങ്ങളോ നൽകേണ്ടതിന്റെ ആവശ്യകതയും കോടതി മുന്നോട്ടുവെച്ചു. മതിയായ മനുഷ്യശക്തിയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാതെ പോകുന്നുവെങ്കിൽ, ഈ പ്രതിസന്ധി നിയന്ത്രണാതീതമായി തുടരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി.




