‘അവർക്ക് ഞങ്ങളുടെ സഹായമൊന്നും ആവശ്യമില്ല’: ദില്ലി സ്ഫോടനത്തിന് ശേഷമുള്ള ഇന്ത്യയുടെ നടപടികളെ പ്രശംസിച്ച് അമേരിക്ക’

ദില്ലി: ദില്ലി സ്ഫോടന അന്വേഷണം ഇന്ത്യ മികച്ച പ്രൊഫഷണലിസത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. അന്വേഷണത്തിൽ ഇന്ത്യയെ സഹായിക്കാമെന്ന് അമേരിക്ക നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷം കാനഡയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാർക്കോ റൂബിയോ. അന്വേഷണ സംഘത്തെ അദ്ദേഹം അഭിനന്ദിച്ചു.
“ഞങ്ങൾ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. പക്ഷെ ഇത്തരം അന്വേഷണങ്ങൾക്ക് അവർ പ്രാപ്തിയുള്ളവരാണ്. അവർക്ക് ഞങ്ങളുടെ സഹായം ആവശ്യമില്ല. അവർ കാര്യങ്ങൾ നന്നായി ചെയ്യുന്നുണ്ട്”- മാർക്കോ റൂബിയോ പറഞ്ഞു.
ചെങ്കോട്ടയ്ക്ക് സമീപം നവംബർ 10 നുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി. ആക്രമണത്തെ തുടർന്ന് ഇന്ത്യ വേഗത്തിൽ കൈക്കൊണ്ട നടപടികളെ ലോകരാജ്യങ്ങൾ അഭിനന്ദിച്ചു. പിന്നാലെയാണ് റൂബിയോയുടെ പ്രതികരണം. നേരത്തെ, ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന്റെ ഭാഗമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ദില്ലിയിലെ സ്ഫോടനവും സംഭാഷണത്തിൽ വിഷയമായി. ദില്ലിയിലെ യുഎസ് എംബസി നേരത്തെ ഐക്യദാർഢ്യം പ്രകടിപ്പിച്ചു പ്രസ്താവനയിറക്കിയിരുന്നു. സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കായി പ്രാർത്ഥിക്കുന്നുവെന്ന് അംബാസഡർ സെർജിയോ ഗോർ പ്രസ്താവനയിൽ പറഞ്ഞു




