ട്രെയിനുകളിൽ സ്ത്രീകൾക്ക് നേരെയുള്ള അക്രമം; പ്രതിരോധത്തിലായി റയിൽവേ മന്ത്രാലയം

ട്രെയിനുകളിൽ സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾ തുടർക്കഥയാവുമ്പോൾ, പ്രതിരോധത്തിൽ ആയിരിക്കുകയാണ് റയിൽവേ മന്ത്രാലയവും റെയിൽവേ സുരക്ഷാ സേനയും. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണം. ട്രെയിനുകളിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
തിരുവനന്തപുരം വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്നു ചവിട്ടി വീഴ്ത്തിയ സംഭവത്തിനു പിന്നാലെ പരിശോധനകളും നടപടികളും കര്‍ശനമാക്കിയിരിക്കുകയാണ് റയിൽവേ പൊലീസ്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും, കേരള പൊലീസും എക്സൈസ് വകുപ്പും സംയുക്തമായാണ് ഓപ്പറേഷൻ രക്ഷിതയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. കോഴിക്കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നിങ്ങനെ നാലു മേഖലകളായി തിരിച്ച് നാലു ഡി വൈ എസ് പിമാരുടെ മേല്‍നോട്ടത്തില്‍ വനിതാ പൊലീസ് ഉള്‍പ്പെടെയുള്ള സേനാംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് പരിശോധന നടത്തുന്നത്.
എന്നാൽ ട്രെയിനിൽ വച്ച് ദാരുണമായി കൊലചെയ്യപ്പെട്ട സൗമ്യയുടെ മരണത്തിന് പിന്നാലെ, അന്നും ട്രെയിനുകളിൽ സമാനമായി റെയിൽവേ പൊലീസ് പരിശോധന നടത്തിയിരുന്നു. ട്രെയിനുകളിൽ സ്ത്രീകൾക്കെതിരായ അക്രമങ്ങൾ അവസാനിക്കുന്നില്ല എന്നതാണ് തിരുവനന്തപുരം വർക്കലയിലെ സംഭവം തെളിയിക്കുന്നത്. ഇത്തരം പരിശോധനകൾ പ്രഹസനം ആവാതെ, തുടർച്ചയായി നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ട്രെയിനുകളിലെ യാത്ര സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമാണോ എന്ന ചോദ്യത്തിന് ഇതാണ് ഉത്തരം.
മദ്യപിച്ച് യാത്ര ചെയ്യുന്നുണ്ടോ എന്നറിയാൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞദിവസം എക്സൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. സഞ്ചരിക്കുന്ന ട്രെയിനുകളിലും പ്ലാറ്റ്‌ഫോമുകളിലും പട്രോളിങ്ങിനും, സ്ത്രീകള്‍ കൂടുതലായുള്ള കംപാര്‍ട്ട്‌മെന്റുകളില്‍ പരിശോധന ശക്തമാക്കാനുമാണ് ആർ പി എഫ് ൻ്റെ തീരുമാനമെങ്കിലും എത്രനാൾ എന്ന ചോദ്യമാണ് ബാക്കി.




