എംജി സർവകലാശാലയിൽ ജാതിവിവേചനം ആരോപിച്ചു ഗവേഷക നടത്തിവന്ന സമരം ഒത്തുതീർന്നു. ഇന്നലെ സിൻഡിക്കറ്റ് അംഗങ്ങളും വൈസ് ചാൻസലറുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണ് സമരം പിൻവലിക്കാൻ ഗവേഷക തയാറായത്. മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും സർവകലാശാല അംഗീകരിച്ചതോടെയാണ് 11 ദിവസം നീണ്ട നിരാഹാരസമരം അവസാനിപ്പിച്ചതെന്നു ഗവേഷക പറഞ്ഞു.
ഇന്റർനാഷനൽ ആൻഡ് ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജിയുടെ (ഐഐയുസിഎൻഎൻ) ചുമതലയിൽ നിന്ന് ആരോപണവിധേയനായ ഡോ. നന്ദകുമാർ കളരിക്കലിനെ പൂർണമായും നീക്കുന്നതിനു തീരുമാനമായി. താൽക്കാലിക ജീവനക്കാരൻ എം.ചാൾസ് സെബാസ്റ്റ്യനെ സെന്ററിൽനിന്ന് ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്.