∙ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുന്നതിന് തമിഴ്നാടുമായി ധാരണയിലെത്താൻ കേരളം നടപടി തുടങ്ങി. പുതിയ ഡാമിനായി വിശദ പ്രോജക്ട് റിപ്പോർട്ട് തയാറാക്കുന്നതുമായി ബന്ധപ്പെട്ട് 4 നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ തമിഴ്നാടിനോട് ആവശ്യപ്പെടും. ഇതിന്റെ കരടു രൂപം കേരളം തയാറാക്കി.
ഡിസംബറിൽ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ചെന്നൈയിൽ നടത്തുന്ന ചർച്ചയിൽ ധാരണയിലെത്താനാണു നീക്കം. കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷയും തമിഴ്നാടിന് ജലവും ലഭ്യമാക്കുന്നതിനായി പുതിയ അണക്കെട്ടു നിർമിക്കുക എന്നതാണ് ഏക പരിഹാരമാർഗമെന്നാണ് കേരളത്തിന്റെ നിലപാട്. നിലവിലുള്ള ഡാമിനു 366 മീറ്റർ താഴെയായി പുതിയ അണക്കെട്ടിനുള്ള സ്ഥലം കണ്ടെത്തിയതിന്റെ ഭൂപടം കേരളം തമിഴ്നാടിനു നൽകും.
പറമ്പിക്കുളം–ആളിയാർ കരാർ പുനരവലോകനവുമായി ബന്ധപ്പെട്ട് ഇരു സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രി–മന്ത്രി–സെക്രട്ടറിതല ചർച്ച നടത്തണമെന്ന ആവശ്യമാവും കേരളം ആദ്യം ഉന്നയിക്കുക. ഇതിലൂടെ മുല്ലപ്പെരിയാർ കാര്യത്തിലും ധാരണയുണ്ടാക്കാൻ ആവുമെന്നാണ് പ്രതീക്ഷ .
126 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയെ സംബന്ധിച്ച് കേരള ജനതയ്ക്കുള്ള ആശങ്ക തമിഴ്നാടിനെ ബോധ്യപ്പെടുത്തും. മുല്ലപ്പെരിയാർ പാട്ടക്കരാർ പ്രകാരം നിലവിലെ ഡാമിൽ നിന്ന് 873 വർഷത്തേക്ക് തമിഴ്നാടിന് വെള്ളം നൽകാൻ വ്യവസ്ഥയുണ്ട്. എന്നാൽ ഡാമും പരിസരവും ഭൂകമ്പ സാധ്യതാ മേഖലയിൽ ഉൾപ്പെടുന്നതും കേരളത്തിൽ തുടർച്ചയായി ഉണ്ടാകുന്ന കാലവർഷത്തിന്റെ തീവ്രതയും ചേർത്തു വച്ചാൽ ഡാം ഒട്ടും സുരക്ഷിതമല്ലെന്നു കേരളം ചൂണ്ടിക്കാട്ടും.
കേരളത്തിന്റെ 4 ആവശ്യങ്ങൾ
മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമാണവുമായി ബന്ധപ്പെട്ട് ധാരണ ഉണ്ടാക്കണം.പുതിയ ഡാമിന്റെ പരമാവധി സംഭരണ ശേഷി നിശ്ചയിക്കണം. പുതിയ ഡാമിന്റെ രൂപരേഖയ്ക്ക് അന്തിമ രൂപം നൽകണം. ഡാം നിർമാണവുമായി ബന്ധപ്പെട്ട് മുങ്ങുന്ന വനഭൂമി തിട്ടപ്പെടുത്തി, വനം വകുപ്പിന്റെ അനുമതി വാങ്ങണം.