‘എൻ്റെ മുഖത്ത് ഇടിച്ചു, മേല്‍ചുണ്ട് കീറി’: മുൻ പങ്കാളിയുടെ അതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ജസീല പര്‍വീണ്‍

മുൻ പങ്കാളി തന്നെ ക്രൂരമായി ഗാര്‍ഹിക പീഡനം ഏല്‍പ്പിച്ചതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് നടിയും മോഡലുമായ ജസീല പര്‍വീണ്‍. മുൻ പങ്കാളിയായ ഡോൺ തോമസ് വിതയത്തിൽക്കെതിരെയാണ് നടി രംഗത്തെത്തിയത്. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ തന്നെ ഉപദ്രവിച്ച ചിത്രങ്ങളും നടി പങ്കുവെച്ചു.
തൻ്റെ പങ്കാളിയുടെ അമിത മദ്യപാനവും പുകവലിയും ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്ന് ജസീല പറഞ്ഞു. തനിക്കെതിരെ നടന്ന ആക്രമണത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചിട്ടും ഉടൻ നടപടിയുണ്ടായില്ലെന്നും പ്രതി മുൻകൂർ ജാമ്യം അപേക്ഷിച്ചതിന് ശേഷമാണ് എഫ്ഐ ആർ രജിസ്റ്റർ ചെയ്തതെന്നും നടി ആരോപിച്ചു.
“എനിക്ക് നേരിടേണ്ടി വന്ന അനുഭവത്തെക്കുറിച്ച് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. അരുടെയും സഹതാപത്തിനല്ല, പിന്തുണയ്ക്കാണ്. ന്യൂ ഇയര്‍ രാത്രി എൻ്റെ പങ്കാളിയുമായി വാക്കുതർക്കത്തിലേര്‍പ്പെട്ടു. മദ്യപാനത്തെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചുമായിരുന്നു ഞങ്ങള്‍ സംസാരിച്ചത്. തർക്കത്തിനിടെ അയാള്‍ എൻ്റെ വയറ്റിൽ ചവിട്ടി. എൻ്റെ മുഖത്ത് അടിച്ചു, തല നിലത്തു ഇടിച്ചു, വലിച്ചിഴച്ചു, എനിക്ക് കൈയിലും തുടയിലും കടിച്ചു. ഇടി വള കൊണ്ട് മുഖത്ത് അടിച്ചതിന് പിന്നാലെ മുകളിലത്തെ ചുണ്ട് പകുതി അടര്‍ന്നു. നിറയെ ചോര വന്നു.” ജസീല പറഞ്ഞു.
“ആശുപത്രിയിൽ കൊണ്ടുപോകാൻ അപേക്ഷിച്ചെങ്കിലും അയാള്‍ കൊണ്ടുപോയില്ല. പൊലീസിനെ വിളിക്കാൻ ശ്രമിച്ചെങ്കിലും അയാള്‍ എൻ്റെ ഫോൺ പിടിച്ചുവാങ്ങി. പിന്നീട് ആശുപത്രിയിലേക്ക് പോയപ്പോള്‍, അവിടെ ഡോക്ടർമാരോട് ഞാൻ പടിയില്‍ നിന്ന് വീണതാണെന്ന് കള്ളം പറഞ്ഞു. പിന്നീട് എന്നെ സൺറൈസ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ പ്ലാസ്റ്റിക് സർജറി നടത്തി.” അവർ പറഞ്ഞു.
എന്നാല്‍ സംഭവത്തിന് ശേഷവും പീഡനം തുടര്‍ന്നു. താൻ ഏറെ നാളായി സഹിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസില്‍ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും നടി പറഞ്ഞു. തനിക്ക് നീതി വേണമെന്നും നടി തൻ്റെ പോസ്റ്റിലൂടെ പറഞ്ഞു.




