തൃശൂരിൽ ഫിറ്റ്നസ് പരിശീലകനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; ഹൃദയാഘാതമെന്ന് സംശയം

തൃശൂർ: ഒന്നാംകല്ലിൽ ഫിറ്റ്നസ് പരിശീലകനായ 28 വയസ്സുകാരൻ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളൂ.
തൃശൂർ ഒന്നാംകല്ല് സ്വദേശിയും മണി, കുമാരി ദമ്പതികളുടെ മകനുമാണ് മരിച്ച മാധവ്. ദിവസവും വെളുപ്പിന് നാല് മണിക്ക് ഇയാൾ ഫിറ്റ്നസ് സെന്ററിൽ പരിശീലകനായി പോകാറുണ്ട്. എന്നാൽ ഇന്ന് നാലര കഴിഞ്ഞിട്ടും എഴുന്നേൽക്കാതെ വന്നതോടെ വീട്ടുകാർ അയൽവാസികളുടെ സഹായത്തോടെ വാതിൽ തള്ളിത്തുറന്നു. കിടപ്പുമുറിയിലെ കട്ടിലിൽ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയ മാധവിനെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അമ്മയും മാധവും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ദീർഘകാലമായി ഫിറ്റ്നസ് പരിശീലകനായ ഇയാൾ ആരോഗ്യസംരക്ഷണത്തിൽ ഏറെ ശ്രദ്ധാലുവായിരുന്നു. അടുത്ത മാസം വിവാഹമുറപ്പിക്കാനിരിക്കെയാണ് അപ്രതീക്ഷിത മരണം.




