കൂടുതൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്ന കേരളമുൾപ്പെടെയുള്ള ഒൻപത് സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിദഗ്ധ സംഘങ്ങളെ അയയ്ക്കും. തിങ്കളാഴ്ച ഡൽഹിയിൽ നടന്ന അവലോകന യോഗത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നിർദേശപ്രകാരമാണ് നടപടി. കേരളം, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി, ജമ്മു കശ്മീർ എന്നിവിടങ്ങളിലേക്കാണ് വിദഗ്ധ സംഘങ്ങളെ അയയ്ക്കുന്നത്.രാജ്യത്താകെ ഇതിനകം 1,16,991 ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുൻ വർഷം ഇതേ കാലയളവിലെ കേസുകളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ ചില സംസ്ഥാനങ്ങളിൽ ഒക്ടോബറിൽ ഉയർന്നതോതിൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 15 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമാണ് പരമാവധി കേസുകളും റിപ്പോർട്ട് ചെയ്തത്. ഒക്‌ടോബർ 31 വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ മൊത്തം ഡെങ്കിപ്പനി കേസുകളിൽ 86 ശതമാനവും ഈ സംസ്ഥാനങ്ങളിൽ നിന്നാണ്.
ഇതു കണക്കിലെടുത്താണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ഒൻപത് സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും നാഷനൽ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ പ്രോഗ്രാം (എൻവിബിഡിസിപി), നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി), റീജിയനൽ ഓഫിസുകൾ എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധർ ഉൾപ്പെടുന്ന കേന്ദ്ര സംഘത്തെ അയയ്ക്കുന്നത്. രോഗ നിയന്ത്രണത്തിന്റെ സ്ഥിതി, മരുന്നുകളുടെയും ലഭ്യത, മുൻകൂട്ടി രോഗം കണ്ടെത്തൽ, രോഗ നിയന്ത്രണ നടപടികളുടെ സ്ഥിതി തുടങ്ങിയവ വിലയിരുത്തി റിപ്പോർട്ട് നൽകാനാണ് സംഘത്തോട് നിർദേശിച്ചിരിക്കുന്നത്.