കണ്ണൂർ > കേരളത്തിൽ ജാതീയതയും വർഗീയതയും ശക്തിപ്പെടുത്താൻ ചിലർ ശ്രമിക്കുകയാണെന്ന് കഥാകൃത്ത് ടി പത്മനാഭൻ. വർഗീയതയ്‌ക്കെതിരെ കണ്ണൂരിൽ ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സെക്കുലർ യൂത്ത് ഫെസ്‌റ്റ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുമ്പ് കേരളത്തിൽ ഒരു സവർണനും പേരിനൊപ്പം ജാതി ചേർത്തിരുന്നില്ല. ഇന്ന് പെൺകുട്ടികളുടെ പേരിനൊപ്പം വരെ ജാതി ചേർക്കാൻ തുടങ്ങി. അവരുടെ മുത്തച്ഛന്മാർ ജാതിവാൽ മുറിച്ചെറിഞ്ഞ് സ്വാതന്ത്ര്യപ്രക്ഷോഭത്തിൽ പങ്കാളികളായവരായിരുന്നു. പ്രബുദ്ധകേരളം എങ്ങോട്ടുപോകുന്നുവെന്ന് യുവജനങ്ങൾ ചിന്തിക്കണം. മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്നു പറഞ്ഞ ശ്രീനാരായണഗുരുവിന്റെ പിന്മുറക്കാരെന്ന് അവകാശപ്പെടുന്നവർ ജാതി ചോദിക്കണം, പറയണം, ചിന്തിക്കണം എന്ന പുതിയ വ്യാഖ്യാനത്തിലെത്തി.
സമസ്‌ത ലോകങ്ങളും സുഖികളായി ഭവിക്കട്ടെ എന്നുപറഞ്ഞ ഋഷിവര്യരുടെ മതമായിരുന്നു ഹിന്ദു. എന്നാൽ, ജാതിയിലും ജാതി–-മത കക്ഷിയിലും വിശ്വസിക്കുന്നില്ലെങ്കിൽ മനുഷ്യനെ ജീവനോടെ കത്തിച്ചുകൊല്ലുന്ന സ്ഥിതിയാണിപ്പോൾ. സ്‌നേഹത്തെക്കുറിച്ച് ഏറെ പറഞ്ഞ ക്രിസ്‌തുവിന്റെ പിന്മുറക്കാരെന്ന് പറയുന്നവർ കാണിച്ചുക്കൂട്ടുന്നതും അംഗീകരിക്കാനാവില്ല. സുപ്രീംകോടതി വിധി നടപ്പാക്കാൻ സാധിക്കാത്ത അവസ്ഥ. വിധി നടപ്പാക്കിയാൽ ചോരപ്പുഴ ഒഴുക്കാൻ ചിലർ തയ്യാറായി നിൽക്കുന്നു. മുഹമ്മദ് നബിയുടെ അനുയായികളെന്ന് അവകാശപ്പെടുന്ന ചിലരും ഇത്തരം ചിന്തയുമായാണ് മുന്നോട്ടുപോകുന്നത്.
ഡിവൈഎഫ്‌ഐയുടെ സെക്കുലർ യൂത്ത് ഫെസ്‌റ്റിന് പരസ്യസഹകരണം പ്രഖ്യാപിക്കാനാണ് ഈ പ്രായത്തിലും മഴയെ അവഗണിച്ച് താൻ എത്തിയതെന്നും നല്ല സംരംഭത്തിന് വിജയം നേരുന്നുവെന്നും ടി പത്മനാഭൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് മനു തോമസ് അധ്യക്ഷനായി. അബ്ദുൾ ലത്തീഫ് സഅദി പഴശ്ശി, സ്വാമി കൃഷ്‌ണാനന്ദ ഭാരതി, ഫാ. ജോമോൻ ചെമ്പകശേരിയിൽ, എബി എൻ ജോസഫ്, ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റിയംഗം വി കെ സനോജ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം ഷാജർ സ്വാഗതം പറഞ്ഞു. അലോഷിയും സംഘവും ഗസൽ അവതരിപ്പിച്ചു.