ആസിയാൻ രാജ്യങ്ങളും ഇന്ത്യയുമായുള്ള 30 വർഷത്തെ സഹകരണം പൂർത്തിയാകുന്ന 2022 ആസിയാൻ ഇന്ത്യ സൗഹൃദ വർഷമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഇന്ത്യ–ആസിയാൻ ഉച്ചകോടിയിൽ വെർച്വലായി പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കോവിഡിനു ശേഷം പൊതുജനാരോഗ്യ സംരക്ഷണത്തിന് സഹകരണം ശക്തമാക്കാൻ തീരുമാനിച്ചതായി ഇന്ത്യ–ആസിയാൻ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യ–മ്യാൻമർ–തായ്‌ലൻഡ് ഹൈവേ അടക്കമുള്ള എല്ലാ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തും. ഡിജിറ്റൽ കണക്ടിവിറ്റിക്കു മുൻഗണന നൽകും.
കോവിഡ് പ്രതിരോധത്തിന് ആസിയാൻ രാജ്യങ്ങളെ സഹായിക്കാനുള്ള സന്നദ്ധത മോദി ആവർത്തിച്ചു. സൗഹൃദ വർഷാചരണത്തോടനുബന്ധിച്ച് കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ഇന്ത്യയുടെ കിഴക്കൻ മേഖലാ സെക്രട്ടറി റിവ ഗാംഗുലി ദാസ് പറഞ്ഞു.