ജനുവരി 2019 മുതൽ മാർച്ച് 2020 വരെയുള്ള കാലയളവിൽ രാജ്യത്തു 99 പുതിയ ട്രെയിനുകൾ അനുവദിച്ചപ്പോൾ കേരളത്തിനു ലഭിച്ചതു 2 ട്രെയിനുകൾ മാത്രം. കേരളത്തിന്റെ ട്രെയിൻ ആവശ്യങ്ങൾക്കു റെയിൽവേ ബോർഡിൽ നിന്നു പരിഗണനയൊന്നും ലഭിക്കുന്നില്ലെന്നു വ്യക്തമാക്കുന്നതാണു കണക്കുകൾ.
ചെന്നൈ–കൊല്ലം എക്സ്പ്രസ്, കൊച്ചുവേളി–നിലമ്പൂർ രാജ്യറാണി സ്വതന്ത്ര ട്രെയിൻ എന്നിവയാണു 2019 മുതൽ 2020 വരെയുള്ള കാലയളവിൽ ആകെ ലഭിച്ചത്. കോവിഡ് മൂലം 2020 മാർച്ച് 23ന് ശേഷം റഗുലർ സർവീസുകളില്ലാത്തതിനാൽ 2021 ജനുവരി വരെയുള്ള കണക്കില്ലെന്നാണു റെയിൽവേ മറുപടി. എന്നാൽ ഇക്കാലയളവിലും കേരളത്തിന് കാര്യമായി ഒന്നും കിട്ടിയിട്ടില്ല.
എറണാകുളം–വേളാങ്കണ്ണി ബൈ വീക്ക്‌ലി, മംഗളൂരു–രാമേശ്വരം, എറണാകുളം–സേലം ഇന്റർസിറ്റി എന്നിവ ദക്ഷിണ റെയിൽവേ ശുപാർശ ചെയ്തെങ്കിലും ലഭിച്ചിട്ടില്ല. ഗുരുവായൂർ–പുനലൂർ എക്സ്പ്രസ് മധുരയ്ക്കും തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് രാമേശ്വരം വരെ നീട്ടുന്നതിനുള്ള ശുപാർശകളിലും ബോർഡിന്റെ അന്തിമ അനുമതി നീളുകയാണ്.
ദിബ്രുഗഡ്–കന്യാകുമാരി വിവേക് എക്സ്പ്രസ് പ്രതിദിനമാക്കുമെന്ന ഉറപ്പിലാണു സിൽച്ചാർ–തിരുവനന്തപുരം എക്സ്പ്രസിന്റെ യാത്ര കോയമ്പത്തൂർ വരെയാക്കി ചുരുക്കിയത്. ഇതുവരെ വിവേക് പ്രതിദിനമായിട്ടില്ല. കൊച്ചുവേളി–ബാനസവാടി ഹംസഫർ, കൊച്ചുവേളി–മംഗളൂരു അന്ത്യോദയ എന്നിവ ആഴ്ചയിൽ 3 ദിവസമാക്കാനുള്ള ശുപാർശകളും തള്ളപ്പെട്ടു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിക്കു താൽപര്യമുള്ള കർണാടകയ്ക്കാണു കൂടുതൽ ട്രെയിനുകൾ ലഭിച്ചത്, 7 ട്രെയിനുകൾ. 2018ൽ രാജ്യത്തു 266 പുതിയ ട്രെയിനുകൾ അനുവദിച്ചപ്പോൾ കേരളത്തിന് 3 ട്രെയിനുകളാണു ലഭിച്ചത്. എംപിമാർ ദക്ഷിണ റെയിൽവേ ആസ്ഥാനത്തു പോയി ചർച്ച നടത്തുന്നതു കൊണ്ടു പ്രയോജനമൊന്നുമില്ലെന്നാണു കണക്കുകൾ തെളിയിക്കുന്നത്.
റെയിൽവേ ബോർഡ് നിർദേശിക്കാതെ സോണുകൾക്കു ട്രെയിനോടിക്കാൻ കഴിയില്ല. ടെർമിനൽ അപര്യാപ്ത മൂലം ട്രെയിനുകളോടിക്കുന്നില്ലെന്ന പതിവു പല്ലവിയാണു റെയിൽവേ ഏറെക്കാലമായി നിരത്തുന്നത്.എന്നാൽ അതിന് പരിഹാരം കാണാൻ റെയിൽവേ ബോർഡ് ശ്രമിക്കുന്നുമില്ല. സംസ്ഥാന സർക്കാരും എംപിമാരും യോജിച്ചു കേന്ദ്രത്തിൽ സമ്മർദം ശക്തമാക്കാതെ പദ്ധതികൾ മുന്നോട്ടുപോകില്ല.