മഴ ശക്തമായതോടെ റബർ കർഷകർ പ്രതിസന്ധിയിൽ. രാത്രിയും രാവിലെയും മഴ കനക്കുന്നതിനാൽ റബർ വെട്ടി പാൽ ശേഖരിക്കാൻ സാധിക്കാതെയായി. വർഷങ്ങൾക്കുശേഷം റബർ ഷീറ്റിന് 170 രൂപയോളം വിപണി വിലയുള്ള സമയത്താണു മഴ കർഷർക്ക് വിനയായി മാറിയത്. മഴയെ പ്രതിരോധിക്കാൻ ചെയ്യുന്ന റെയിൻ ഗാർഡിംഗ് തുടർച്ചയായ നനവു മൂലം പ്രയോജനം ചെയ്യുന്നില്ലെന്നാണു കർഷകർ പറയുന്നത്.അന്യസംസ്ഥാനത്തെയും നാട്ടിലെയും ടാപ്പിംഗ് തൊഴിലാളികൾ വാടക വീടുകളിൽ താമസിച്ചാണു ജോലി ചെയ്തുകൊണ്ടിരുന്നത്. എന്നാൽ മഴ മൂലം ടാപ്പിംഗ് മേഖല പ്രതിസന്ധിയിലായതോടെ വരുമാനം നിലച്ച അവസ്ഥയിലാണ്. റബർ തോട്ട ങ്ങളി ൽ പുല്ലുകൾ വളർന്ന് വലുതാകുന്നതും ബുദ്ധിമുട്ടാകുന്നു. കാട് തെളിക്കാൻ കൂലിക്ക് ആളെ വയ്ക്കുമ്പോൾ വലിയ തോതിൽ പണം ചെലവഴിക്കേണ്ടി വരുന്നു.രണ്ടാഴ്ച കൂടുമ്പോൾ ഒന്നോ രണ്ടോ തവണയാണ് ടാപ്പിംഗ് നടക്കുന്നത്. ഇത് കർഷകർക്ക് വലിയ ധനനഷ്ടത്തിന് ഇടയാക്കുന്നു. കൂടാതെ ലഭിച്ച റബർ ഷീറ്റുകളാകട്ടെ ഉണക്കാൻ മതിയായ വെയിൽ കിട്ടാത്ത അവസ്ഥയിലുമാണ്. ഇനിയും മഴ തുടർന്നാൽ ടാപ്പിംഗ് പൂർണമായും നിർത്തിവയ്ക്കേണ്ടി വരുമെന്നാണു കർഷകർ പറയുന്നത്. ഈ മേഖലയിൽ ജോലി ചെയ്യുന്നവർ മഴ മൂലം മറ്റു മേഖലയിലേക്കു തൊഴിൽ തേടി പോകേണ്ട അവസ്ഥയിലാണ്.