കൂത്തുപറമ്പ്: പാട്യം പത്തായകുന്നിലെ ഒന്നര വയസുകാരി അൻവിതയെ പുഴയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം പിതാവ് കെ.പി.ഷിജു മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന് പോലീസ്. ഭാര്യയേയും മകളെയും കൊലപ്പെടുത്താൻ ഇയാൾ നേരത്തെ പദ്ധതിയിട്ടിരുന്നുവെന്നും ഇതിനായി മുമ്പും പല തവണ കൃത്യം നടന്ന സ്ഥലത്തെത്തിയിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഷിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിലൂടെയാണ് ഈ നിർണായക വിവരം ലഭിച്ചത്. കൂടാതെ ഭാര്യയുടെ സ്വർണാഭരണങ്ങൾ പല തവണയായി ഷിജു പണയം വെച്ചിരുന്നുവെന്നും ഇത് തിരിച്ചെടുത്ത് കൊടുക്കാൻ ഭാര്യ നിരന്തരം ആവശ്യപ്പെട്ടതുമാണ് ഭാര്യയോട് വിദ്വേഷം ഉണ്ടാകാൻ കാരണമെന്നും ഭാര്യയോടൊപ്പം ജീവിക്കാൻ താത്പര്യമില്ലാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് ഷിജു പോലീസിൽ നൽകിയ മൊഴി. ഇതിന്റെ ഭാഗമായി നേരത്തെയും ഭാര്യയേയും മകളേയും കൂട്ടി കൃത്യം നടന്ന സ്ഥലത്തെത്തി പരിസരത്തെക്കുറിച്ച് മനസിലാക്കിയിരുന്നതായി ഷിജു പോലീസിനോട് പറഞ്ഞു. അതേ സമയം, ഇരുവരും തമ്മിൽ പ്രശ്നങ്ങളൊന്നും ഉള്ളതായി അറിയില്ലെന്നും ഷിജു പൊതുവെ ശാന്ത സ്വഭാവക്കാരനാണെന്നുമാണ് നാട്ടുകാരിൽ നിന്നും ബന്ധുക്കളിൽനിന്നും ലഭിക്കുന്ന വിവരം. കൃത്യത്തിന് ശേഷം കടന്നു കളഞ്ഞ ഷിജുവിനെ ശനിയാഴ്ച ഉച്ചയ്ക്ക് മട്ടന്നൂരിൽ വച്ചാണ് പോലീസ് പിടികൂടിയത്. ഇയാൾ ക്ഷേത്രക്കുളത്തിൽ ആത്മഹത്യക്ക് ശ്രമിക്കുന്ന നിലയിൽ കണ്ട നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.എന്നാൽ ഇയാൾ യഥാർഥത്തിൽ ആത്മഹത്യക്ക് ശ്രമിച്ചതാണോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് പോലീസും ഇയാളെ കണ്ടെത്തിയ നാട്ടുകാരും പറഞ്ഞു. പ്രതിയെ തലശേരി എസിജെഎം കോടതിയുടെ ചുമതലയുള്ള മട്ടന്നൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം 6.15 ഓടെയാണ് പാത്തിപ്പാലം വാട്ടർ അഥോറിറ്റിക്ക് സമീപം ചാർത്താംമൂലയിൽ അൻവിതയെ പുഴയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്. ഭാര്യ സോനയേയും മകളോടൊപ്പം പുഴയിലേക്ക് തള്ളിയിട്ടിരുന്നുവെങ്കിലും സോനയെ നിലവിളികേട്ട് നാട്ടുകാരെത്തി രക്ഷപ്പെടുത്തുകയായിരുന്നു. റിമാൻഡിലുള്ള പ്രതിയെ കൂടുതൽ തെളിവെടുപ്പ് നടത്താൻ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകുമെന്നും കതിരൂർ ഇൻസ്പെക്ടർ കെ.വി മഹേഷ് പറഞ്ഞു.
സോനയെ സംസ്ഥാന ബാലവാകശ കമ്മീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ സന്ദർശിച്ചു. ഇന്നലെ വൈകുന്നേരമാണ് അദ്ദേഹം പത്തായകുന്നിലെ വീട്ടിലെത്തിയത്. കുട്ടിയുടെ കൊലപാതകത്തിലേക്ക് നയിച്ച കാരണം പോലീസ് അന്വേഷിച്ച് കണ്ടെത്തുമെന്നും സാമൂഹ്യമായി ഇത്തരം പ്രശ്നങ്ങളെ എങ്ങനെ പ്രതിരോധിക്കാൻ കഴിയുമെന്ന് ആലോചിക്കേണ്ടിയിരിക്കുന്നുവെന്നും കെ.വി മനോജ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. കതിരൂർ പോലീസും വീട്ടിലെത്തിയിരുന്നു.
previous post