പ്ലസ് വണ്‍ പ്രവേശനത്തിനുള്ള പ്രധാന അലോട്ട്മെന്റ് പൂര്‍ത്തിയാകുന്ന 23 നു ശേഷം സപ്ലിമെന്ററി അലോട്ട്മെന്റുകള്‍ ആരംഭിക്കുന്നതിനു മുന്‍പു സംസ്ഥാനത്തെ എല്ലാ ജില്ലകളുടെയും സ്ഥിതി വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നു വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പത്രക്കുറിപ്പില്‍ അറിയിച്ചു.
കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ 2016 ലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പാസായത്. അന്ന് 4,58,080 വിദ്യാര്‍ഥികൾ ഉന്നതപഠനത്തിന് യോഗ്യത നേടി. ആ വര്‍ഷം ആകെ അപേക്ഷകര്‍ 5,17,156 ആയിരുന്നു. പ്രസ്തുത വര്‍ഷം 22,879 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു.
ആകെ ലഭ്യമായിരുന്ന 4,13,564 സീറ്റുകളില്‍ 3,84,612 അപേക്ഷകര്‍ പ്രവേശനം നേടുകയുണ്ടായി. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് മേഖലകളിലായി അന്ന് 28,952 സീറ്റ് ഒഴിഞ്ഞു കിടന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം എസ്എസ്എല്‍സി പാസായവരുടെയും പ്രവേശനത്തിനായി അപേക്ഷിച്ചവരുടെയും എണ്ണം കുറവാണ്. ഈ വര്‍ഷം അപേക്ഷ സമര്‍പ്പിച്ചവരുടെ എണ്ണം 4,65,219 ആണ്.
നിലവില്‍ 1,10,334 വിദ്യാര്‍ഥികള്‍ മെരിറ്റ് ക്വാട്ടയില്‍ മാത്രം പ്രവേശനം നേടിയിട്ടുണ്ട്. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ചുരുക്കം ചില വിദ്യാര്‍ഥികള്‍ക്ക് അവരുടെ അപേക്ഷയില്‍ വളരെ കുറച്ചു മാത്രം ഓപ്ഷനുകള്‍ ഉള്‍പ്പെടുത്തിയതിന്റെ ഫലമായി അലോട്ട്മെന്റ് ലഭിച്ചിട്ടില്ല.
എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി, മാനേജ്മെന്റ് ക്വോട്ടകളിലും വൊക്കേഷണല്‍ ഹയര്‍സെക്കൻഡറിയിലും ശേഷിക്കുന്നവര്‍ പ്രവേശനം നേടാൻ സാധ്യതയുണ്ട്. ഒന്നാം വര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതിനു മുമ്പായി തന്നെ ഹയര്‍സെക്കൻഡറി പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവര്ക്കും പ്രവേശനം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ മുഖ്യഘട്ട അലോട്ട്മെന്റ് പൂര്‍ത്തീകരിച്ചാലുടന്‍ സ്വീകരിക്കും.