കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് അയച്ച കത്തിനു ലഭിച്ച മറുപടി പൂഴ്ത്തിവയ്ക്കുകയും മന്ത്രി നിയമസഭയിൽ തെറ്റായ മറുപടി പറയാനിടയാക്കുകയും ചെയ്ത സംഭവത്തിൽ വനം വകുപ്പിലെ അഞ്ച് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാൻ മന്ത്രി എ.കെ. ശശീന്ദ്രൻ നിർദേശിച്ചു.
ഡെപ്യൂട്ടി കണ്‍സർവേറ്റർ സുജിത്, വൈൽഡ് ലൈഫ് വാർഡന്റെ കോണ്‍ഫിഡൻഷൽ അസിസ്റ്റന്റ് അജിത് കുമാർ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് സുലൈമാൻ സേട്ട്, സീനിയർ സൂപ്രണ്ട് പ്രദീപ്, സെക്ഷൻ ക്ലർക്ക് സൗമ്യ എന്നിവർക്കെതിരേ നടപടിയെടുക്കാനാണ് നിർദേശിച്ചത്. മെമ്മോ നൽകിയശേഷം തുടർ നടപടികൾ സ്വീകരിക്കും.
കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് 2020 നവംബർ ഒന്നിന് കേന്ദ്രസർക്കാരിന് കേരളം കത്ത് നൽകിയിരുന്നു. വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ പാലിച്ചില്ലെന്ന കാരണത്താൽ ഡിസംബറിൽ കേന്ദ്രം കത്ത് തിരിച്ചയച്ചു. തുടർന്ന് ജൂണ്‍ 17-ന് കേരളം വീണ്ടും കത്തയയച്ചു. ഈ കത്തിന് ജൂലൈ എട്ടിനു കേന്ദ്രം മറുപടി നൽകി.
എന്നാൽ കേന്ദ്രം അയച്ച കത്ത് ഉദ്യോഗസ്ഥർ പൂഴ്ത്തിവച്ചു. മാത്രമല്ല കത്തു കിട്ടിയ കാര്യം മന്ത്രിയെ അറിയിച്ചതുമില്ല. ഓഗസ്റ്റ് ആറിന് ഇതു സംബന്ധിച്ച് ചോദ്യത്തരവേളയിൽ നിയമസഭയിൽ ചോദ്യം വന്നു. കേന്ദ്രത്തിന് അയച്ച കത്തിന് മറുപടി ലഭിച്ചില്ലെന്നു മന്ത്രി മറുപടി നൽകുകയും ചെയ്തു. ഇതിനിടെ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ കത്തു ലഭിച്ചതായ വിവരം പുറത്തായി.