ഉണ്ണികൃഷ്ണന്‍ പോറ്റി പൊലീസ് ആസ്ഥാനത്തും എത്തി; എഡിജിപി എ ശ്രീജിത്തിനെ പൊന്നാട അണിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളുടെ സ്വര്‍ണപ്പാളി, പീഠ വീവാദത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഉണ്ണികൃഷ്ണ്‍ പോറ്റി പൊലീസ് ആസ്ഥാനത്ത് എത്തിയെന്നുള്ള വിവരമാണ് പുറത്തുവരുന്നത്. എഡിജിപി എ ശ്രീജിത്തിനെ ഉണ്ണികൃഷ്ണന്‍ പോറ്റി പൊന്നാട അണിയിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. മട്ടന്നൂര്‍ ശങ്കരന്‍ മാരാര്‍ക്കൊപ്പമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി പൊലീസ് ആസ്ഥാനത്ത് എത്തിയത്. ഉന്നതര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ കാട്ടി ഇയാള്‍ തട്ടിപ്പ് നടത്തിയോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.
സര്‍ക്കാരിലേക്ക് ഒരു ജ്വല്ലറിയുമായി ബന്ധപ്പെട്ടവര്‍ ആംബുലന്‍സ് സ്‌പോണ്‍സര്‍ ചെയ്തിരുന്നു. ഇതിന് പിന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത് ഉണ്ണികൃഷ്ണന്‍ പോറ്റിയാണെന്നാണ് വിവരം. ആംബുലൻസിന്റെ താക്കോൽ കൈമാറുന്ന ചടങ്ങിന്റെ ഭാഗമായാണ് ഉണ്ണികൃഷ്ണന്‍ പോറ്റി പൊലീസ് ആസ്ഥാനത്ത് എത്തിയത്. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം.
ശബരിമലയില്‍ പൊലീസ് വാഹനത്തിനായി ഇടനില നിന്നതും ഉണ്ണികൃഷ്ണന്‍ പോറ്റിയാണെന്നുള്ള വിവരവും പുറത്തുവന്നു. ഭീമ ജ്വല്ലറിയില്‍ നിന്ന് വാഹനം വാങ്ങി നല്‍കി. ഓഫ് റോഡ് ഗൂർഖ ജീപ്പാണ് വാങ്ങി നല്‍കിയത്. മുഖ്യമന്ത്രിക്കായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റി താക്കോല്‍ കൈമാറിയത്. ആംബുലൻസ് കൈമാറിയ ചടങ്ങ് നടന്ന അതേ ദിവസം തന്നെയായിരുന്നു ഇതേ ചടങ്ങും നടന്നത്. ഇതിന് ശേഷമാണ് ഉണ്ണികൃഷ്ണൻ പോറ്റി പൊലീസ് ആസ്ഥാനത്ത് എത്തി എഡിജിപിയെ പൊന്നാട അണിയിച്ചത്.




