18 ബാങ്ക് അക്കൗണ്ടുകൾ, എട്ടുകോടി രൂപ; അന്വേഷണം നടക്കുന്നതിനിടെ ചൈതന്യാനന്ദ പിൻവലിച്ചത് ലക്ഷങ്ങൾ

ന്യൂഡൽഹി: ലൈംഗിക പീഡനാരോപണങ്ങൾ നേരിടുന്ന ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് മേധാവിയായ സ്വാമി ചൈതന്യാനന്ദ സരസ്വതി (പാർത്ഥസാരഥി) അന്വേഷണത്തിനിടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പിൻവലിച്ചത് ലക്ഷങ്ങൾ. പതിനേഴോളം പെൺകുട്ടികളുടെ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതിനു ശേഷം ചൈതന്യാനന്ദ 50 ലക്ഷത്തിലധികം രൂപയാണ് പിൻവലിച്ചത്. വ്യത്യസ്ത പേരുകളും വിശദാംശങ്ങളും ഉപയോഗിച്ചായിരുന്നു ചൈതന്യാനന്ദ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നത്.
18 ബാങ്ക് അക്കൗണ്ടുകളാണ് ഇയാൾക്ക് ഉണ്ടായിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി. 28 സ്ഥിര നിക്ഷേപങ്ങളും ഉണ്ടായിരുന്നു. ഇതിലെല്ലാം കൂടി ഏകദേശം എട്ടുകോടി രൂപയാണ് ഉണ്ടായിരുന്നത്. ഈ തുക അന്വേഷണസംഘം മരവിപ്പിച്ചു. സ്വയം പ്രഖ്യാപിത ആൾദൈവമായ ഇയാൾക്കെ ഗുരുതര ആരോപണങ്ങളാണ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിനികൾ ഉന്നയിച്ചത്. അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചതായും അശ്ലീല സന്ദേശങ്ങൾ അയച്ചതായും ലൈംഗികബന്ധത്തിന് നിർബന്ധിച്ചതായും 17 പെൺകുട്ടികളാണ് മൊഴി നൽകിയത്.




