Uncategorized

വീണ്ടും തഴയപ്പെട്ട് സഞ്ജു സാംസണ്‍; ആറ് വിക്കറ്റ് നഷ്ടമായിട്ടും ബാറ്റിംഗിന് അയച്ചില്ല

ദുബായ്: ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസനോടുളള അവഗണന തുടരുന്നു. ബംഗ്ലാദേശിനെതിരെ ആറ് വിക്കറ്റ് നഷ്ടമായിട്ടും ഇന്ത്യ സഞ്ജുവിനെ ബാറ്റിംഗിന് അയച്ചില്ല. ടീമില്‍ നായക വേഷം മാത്രമല്ല, വില്ലന്റെയും ജോക്കറുടേയും വേഷങ്ങള്‍ തനിക്ക് ചെയ്യാന്‍ കഴിയുമെന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം. ബംഗ്ലാദേശിനെതിരായ മത്സരത്തിന് മുന്‍പ് ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് റയാന്‍ ടെന്‍ ഡോഷാറ്റെ പറഞ്ഞത് അഞ്ചാം സ്ഥാനത്ത് കളിക്കാന്‍ സഞ്ജുവിനേക്കാള്‍ മികച്ച താരമില്ലെന്നാണ്.

എന്നാല്‍ ഈ വാക്കിന് ഒരുവിലയുമുണ്ടായില്ല. മൂന്നാമനായി ശിവം ദുബേയെ പരീക്ഷിച്ചു. അഞ്ചാമനായി എത്തിയത് ഹാര്‍ദിക് പണ്ഡ്യ. ക്യാപ്റ്റന്‍ സൂര്യകുമാര്‍, യാദവും തിലക് വര്‍മയും രണ്ടക്കം കാണാതെ പുറത്തായിട്ടും ഏഴാമനായി ക്രീസില്‍ എത്തിയത് അക്‌സര്‍ പട്ടേല്‍. അപ്പോഴും സ്‌പെഷ്യലിസ്റ്റ് ബാറ്ററായ സഞ്ജു കാഴ്ചക്കാരന്‍ മാത്രം. ദുബേയും, സൂര്യയും, തിലകും, ഹാര്‍ദിക്കുമെല്ലാം അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ ശേഷിയുള്ളവരായിട്ടും ടോപ് ഓര്‍ഡറില്‍ അവസരം നല്‍കാതെ ഗൗതം ഗംഭീറും സൂര്യകുമാര്‍ യാദവും സഞ്ജുവിനെ തഴയുകയായിരുന്നു.

മുന്‍താരങ്ങള്‍ അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തി. ജിതേഷ് ശര്‍മ്മയ്ക്കായി സഞ്ജുവിനെ ടീമില്‍നിന്ന് പുറത്താക്കാനുള്ളവഴികളാണിതെന്നും ആരാധകര്‍ ആരോപിക്കുന്നു. ശുഭ്മാന്‍ ഗില്‍ ടീമിലേക്ക് തിരിച്ചെത്തിയതോടെയാണ് ഓപ്പണറായി മൂന്ന് സെഞ്ച്വറി നേടിയ സഞ്ജുവിന് മധ്യനിരയിലേക്ക് ഇറങ്ങേണ്ടിവന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button