Uncategorized

മീന്‍ മുട്ടകൾ ചുരുങ്ങിപ്പോയി, രൂപം മാറി; എംഎസ്‍സി എൽസ3 കപ്പലപകടം മത്സ്യമേഖലയിൽ സൃഷ്ടിക്കുന്നത് ഗുരുതര പ്രത്യാഘാതം

തിരുവനന്തപുരം: എംഎസ്‍സി എൽസ3 കപ്പലപകടം മത്സ്യമേഖലയിൽ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതെന്ന് സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട്. മീനുകളുടെ പ്രജനന കാലമായിരുന്നതിനാൽ മുട്ടകൾ ചുരുങ്ങി പോയതായും രൂപമാറ്റം സംഭവിച്ചതായും കണ്ടെത്തി. ഇതിൻ്റെ പ്രത്യാഘാതം അടുത്ത വർഷം പ്രതിഫലിക്കുമെന്നും കേരള ഫിഷറീസ് സർവകലാശാല തയ്യാറാക്കിയ ഹ്രസ്വകാല റിപ്പോർട്ടിൽ പറയുന്നു. കപ്പലിലുണ്ടായിരുന്ന രാസ പദാർഥങ്ങൾ സമുദ്ര ജീവികൾക്ക് അപകടമുണ്ടാക്കുമെന്നും അത് മനുഷ്യരെ ദോഷകരമായി ബാധിക്കുമെന്നും റിപ്പോർട്ടിലുണ്ട്.

അപകടമുണ്ടായ മെയ് മാസം മത്സ്യങ്ങളുടെ പ്രജനന കാലമായിരുന്നു. അപകടത്തിന് പിന്നാലെ നടത്തിയ പഠനത്തിൽ മീൻ മുട്ടകളിൽ ഗുരുതര പ്രശ്നങ്ങൾ കണ്ടെത്തി. ചുരുങ്ങിയ നിലയിലും രൂപമാറ്റം വന്ന നിലയിലുമായിരുന്നു മീൻമുട്ടകൾ. ഇത് വിരിയുന്ന മീനുകളിൽ വൈകല്യമുണ്ടാക്കുമെന്ന് പഠനത്തിൽ പറയുന്നു. പ്രത്യാഘാതം അടുത്ത വർഷത്തെ മത്സ്യബന്ധനത്തെ പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ്.

സമുദ്ര ജീവികൾക്ക് ഹാനികരമായ വിഷ മാലിന്യങ്ങൾ കപ്പലിലെ കണ്ടെയ്നറിലുണ്ടായിരുന്നു. 84 ടൺ മറൈൻ ഡീസൽ,367 ടൺ സൾഫർ അടങ്ങിയ എണ്ണ, 60 കണ്ടെയ്നറുകളിൽ ചെറിയ പ്ലാസ്റ്റിക് പെല്ലറ്റ്, 58 കണ്ടെയ്നറുകളിൽ കാത്സ്യം ഓക്സൈഡ് തുടങ്ങിയവയാണ് കപ്പലിലുണ്ടായിരുന്നത്. വെള്ളവുമായുള്ള ചില രാസ പദാർഥങ്ങളുടെ പ്രതിപ്രവർത്തനം അസന്തുലിതാവസ്ഥയ്ക്കും മത്സ്യ മുട്ടകളുടെ നാശത്തിനും ഇടയാക്കുമെന്നും റിപ്പോർട്ടിലുണ്ട്.

വിപുലമായ നിരീക്ഷണം വേണമെന്നും സമുദ്രോപരിതലത്തിൽ രാസ പരിശോധന പ്രതിമാസം നടത്തണമെന്നും ഫിഷറീസ് സർവകലാശാലയുടെ റിപ്പോർട്ട് നിർദേശിക്കുന്നു. മത്സ്യ ഇനങ്ങളുടെ മാറ്റം, രാസ ചോർച്ചയുടെ സ്വാധീനം തുടങ്ങിയവ പഠിക്കാൻ ലബോറട്ടറി പഠനം നടത്തണം. മുട്ടകൾ, ലാർവകൾ എന്നിവ പരിശോധിക്കണം. കപ്പലപകടം സൃഷ്ടിക്കാവുന്ന പാരിസ്ഥിതിക ആഘാതം കണക്കിലെടുത്ത് സമുദ്ര സുരക്ഷാ പ്രോട്ടോക്കോൾ തയ്യാറാക്കാനും റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button