സംസ്ഥാനത്ത് ഇന്നു മുതൽ വീണ്ടും രാത്രികാല കർഫ്യു നിലവിൽ വരും. രാത്രി 10 മുതൽ പുലർച്ചെ ആറു വരെയാണു നിയന്ത്രണം. കടകളും മറ്റു വ്യാപാര സ്ഥാപനങ്ങളും രാത്രി ഒൻപതു വരെ പ്രവർത്തിക്കാൻ അനുമതി നൽകിയ സാഹചര്യത്തിലാണ് പത്തു മുതൽ കർഫ്യു ഏർപ്പെടുത്തുന്നത്.
രാത്രിയിൽ ആർക്കൊക്കെ സഞ്ചരിക്കാം എന്നതിൽ വ്യക്തത വരുത്തി ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ആശുപത്രിയുമായി ബന്ധപ്പെട്ട അത്യാവശ്യങ്ങൾക്കു രോഗികളെ പരിചരിക്കുന്നവർക്ക് അടക്കം പുറത്തിറങ്ങാമെന്ന് ഉത്തരവിൽ പറയുന്നു. അടുത്ത ബന്ധുക്കളുടെ മരണവുമായി ബന്ധപ്പെട്ടു സഞ്ചരിക്കുന്നവരെ തടയാൻ പാടില്ല. അവശ്യ സർവീസിൽ ഉൾപ്പെട്ട ജീവനക്കാർക്കും രാത്രികാലങ്ങളിൽ സഞ്ചരിക്കാം.
ദൂരയാത്രയുമായി ബന്ധപ്പെട്ടുള്ളവർക്കു യാത്ര ചെയ്യുന്നതിനു തടസമില്ല. ട്രെയിൻ, വിമാനം, കപ്പൽ എന്നിവയിൽ എത്തിച്ചേർന്നവർക്കു ബന്ധപ്പെട്ട യാത്രാ ടിക്കറ്റ് കാട്ടിയാൽ സഞ്ചരിക്കുന്നതിനു തടസമുണ്ടാകില്ല. ചരക്കു വാഹനങ്ങൾക്കും രാത്രി സഞ്ചാരമാകാമെന്നും ഉത്തരവിൽ പറയുന്നു. ഞായറാഴ്ചകളിലെ സന്പൂർണ ലോക്ഡൗണ്‍ തുടരും.