തിരുവനന്തപുരത്തെ ബിജെപി കൗൺസിലറുടെ ആത്മഹത്യ; നേതാക്കളുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ്

തിരുവനന്തപുരത്ത് സാമ്പത്തിക ബാധ്യതയെ തുടർന്ന് ബിജെപി കൗൺസിലർ തിരുവല്ല അനിൽകുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബിജെപി നേതാക്കളുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ്. അനിൽ പ്രസിഡണ്ടായിരുന്ന വലിയശാല ഫാം ആൻഡ് ടൂർ കോർപ്പറേറ്റീവ് സൊസൈറ്റിയിലെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കും. സാമ്പത്തിക ബാധ്യതയിൽ പാർട്ടി തന്നെ ഒറ്റപ്പെടുത്തിയെന്ന് ആത്മഹത്യ കുറിപ്പുള്ളതിനാൽ ബിജെപി നേതാക്കളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് ഉയരുന്ന ആരോപണം. അനിലിന്റെ സംസ്കാരം ഇന്ന് തൈക്കാട് ശാന്തികവാടത്തിൽ വെച്ച് നടക്കും.
സാമ്പത്തിക ബാധ്യതയെത്തുടർന്നാണ് ആത്മഹത്യയെന്നും പാർട്ടി തന്നെ ഒറ്റപ്പെടുത്തിയെന്നുമാണ് കൗൺസിലറും ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയുമായ തിരുവല്ല അനിലിന്റെ ആത്മഹത്യ കുറിപ്പിലുള്ളത്. ഈ സാഹചര്യത്തിലാണ് ബിജെപി നേതാക്കളുടെ മൊഴി രേഖപ്പെടുത്താൻ പോലീസിന്റെ തീരുമാനം. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുക്കും. അനിൽ പ്രസിഡണ്ടായിരുന്ന വലിയശാല ഫാം ആൻഡ് ടൂർ കോർപ്പറേറ്റീവ് സൊസൈറ്റിയിലെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാനും നീക്കമുണ്ട്.
സൊസൈറ്റിക്ക് സാമ്പത്തിക ബാധ്യതയുണ്ടായതിൽ ബിജെപി നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് സിപിഎം ഇന്നലെ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ ബിജെപി പ്രതിരോധത്തിലായതോടെ, പാർട്ടിക്ക് ഇതിൽ പങ്കില്ലെന്ന വാദവുമായി ബിജെപി ജില്ലാ നേതൃത്വം രംഗത്തെത്തിയെങ്കിലും, സഹായം അഭ്യർത്ഥിച്ച് അനിൽ തന്നെ കണ്ടതായി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിലൂടെ പറയുന്നുണ്ട്. ഇത് ആത്മഹത്യ കുറുപ്പിൽ പറയുന്ന കാര്യങ്ങളും ശരിവെക്കുന്നതാണ്. ഈ സാഹചര്യത്തിൽ, അനിലിന്റെ ആത്മഹത്യയിൽ ബിജെപി നേതൃത്വത്വം വ്യക്തമായ മറുപടി നൽകേണ്ടി വരും. അതേസമയം, അനിലിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കില്ലെന്നും നേതൃത്വം അറിയിച്ചു.




