രവീന്ദ്രൻ പട്ടയങ്ങൾക്ക് പകരം പട്ടയം നൽകാനുള്ള സർക്കാർ നടപടികൾ ഇഴയുന്നു; ഒരു ഫയൽ പോലും നീങ്ങിയില്ല, നോക്കുകുത്തിയായി ദേവികുളത്തെ പ്രത്യേക ഓഫീസ്

മൂന്നാറിൽ റദ്ദാക്കപ്പെട്ട രവീന്ദ്രൻ പട്ടയങ്ങൾക്ക് പകരം പട്ടയം നൽകാനുളള സർക്കാർ നടപടികൾ ഇഴയുന്നു. ഒരു ഫയൽ പോലും ഇതുവരെ നീങ്ങിയിട്ടില്ല. പുതിയ പട്ടയം നൽകാൻ ഇടുക്കി ദേവികുളത്ത് അനുവദിച്ച പ്രത്യേക ഓഫീസിലെ കാഴ്ച ശോചനീയമാണ്. പട്ടയ നടപടികൾക്കായി ഓഫീസിലേക്ക് നിയോഗിച്ച ജീവനക്കാർക്ക് മാസങ്ങളായി ശമ്പളം പോലും ലഭിച്ചിട്ടില്ല. നൂറുകണക്കിനാളുകളാണ് പട്ടയം ലഭിക്കുമെന്ന പ്രതീക്ഷയിൽ ഓഫീസ് കയറി ഇറങ്ങുന്നത്.
റദ്ദാക്കപ്പെട്ട രവീന്ദ്രൻ പട്ടയങ്ങൾക്ക് പകരം അർഹരായവർക്ക് പട്ടയം നൽകുമെന്ന ഉറപ്പിൽ 2024ലാണ് പ്രത്യേക ഓഫീസ് സർക്കാർ പ്രഖ്യാപിച്ചത്. ദേവികുളത്ത് ഇപ്പോൾ താത്ക്കാലികമായി പ്രവർത്തിക്കുന്ന പ്രത്യേക ഓഫീസിലെ കാഴ്ചയാണിത്. തഹസിൽദാർ ക്വാർട്ടേഴ്സിന് സമീപം പതിനഞ്ച് അടി വിസ്തീർണം മാത്രമുള്ള ഒരു മുറി. പ്രത്യേക തഹസിൽദാർ, റവന്യൂ ഇൻസ്പെക്ടർ, ജൂനിയർ സൂപ്രണ്ട്, മൂന്ന് ക്ലാർക്ക് ഉൾപ്പെടെ ഒൻപത് പേരാണ് ഇവിടെ ജോലി ചെയ്യേണ്ടത്. നൂറുകണക്കിന് ഫയലുകൾ കൈകാര്യം ചെയ്യേണ്ട ഓഫീസിന്റെ ദുരവസ്ഥയാണിത്.




