മനുഷ്യന്റെ അതിജീവനം ഗുരുകാട്ടിയ വഴിയിലൂടെയാണെന്ന് ലോകത്തിലെ സംഭവങ്ങൾവീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശ്രീനാരായണ ഗുരുദേവന്റെ 167-ാമത് ജയന്തി സമ്മേളനം ചെമ്പഴന്തി ഗുരുകുലത്തിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തെ ഗുരുതരമായ സാമൂഹ്യ പ്രശ്നങ്ങൾക്ക് പരിഹാരമാണ് ഗുരുസന്ദേശം എന്നും അദ്ദേഹം പറഞ്ഞു. കടകംപളളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ആമുഖ പ്രസംഗം നടത്തി.മന്ത്രി വി.എൻ.വാസവൻ മുഖ്യപ്രസംഗം നടത്തി. മന്ത്രിമാരായ ചിഞ്ചുറാണി, ആന്റണിരാജു, ജി.ആർ.അനിൽ, വി.ശിവൻകുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവർ പങ്കെടുത്തു.രാവിലെ അഞ്ചിന് ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. തുടർന്ന് തിരുപ്പിറവി വിശേഷാൽ പൂജയും സമൂഹപ്രാർത്ഥനയും. വൈകിട്ട് അഞ്ചിന് പ്രതീകാത്മക ജയന്തി ഘോഷയാത്ര മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ആറരയ്‌ക്ക് വിശേഷാൽ പൂജയും സമൂഹപ്രാർത്ഥനയും. കൊവിഡ് നിയന്ത്രണങ്ങൾ ഉളളതിനാൽ അന്നദാനം ഉൾപ്പെടെ മറ്റ് ചടങ്ങുകൾ ഉണ്ടാകില്ല. ജയന്തി സമ്മേളനം ഗുരുകുലത്തിന്റെ ഫേസ്‌ബുക്ക് പേജ് വഴി കാണാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.