ക്രിപ്‌റ്റോ കറൻസികളിൽ നിക്ഷേപിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻവർധന. യുഎസ്, യുകെ, ചൈന തുടങ്ങിയ രാജ്യങ്ങളെക്കാൾ ഏറെമുന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ബ്ലോക്ക്‌ചെയിൻ ഡാറ്റ പ്ലാറ്റ്‌ഫോമായ ചെയിനലാസിസിന്റെ 2021 ഗ്ലോബൽ ക്രിപ്രറ്റോ അഡോപ്ഷൻ ഇൻഡക്‌സ് പ്രകാരം ഇന്ത്യക്ക് രണ്ടാംസ്ഥാനമാണുള്ളത്. വിയറ്റ്‌നാമാണ് ഒന്നാമത്.
2020 ജൂണിനും 2021 ജൂലായ്ക്കുമിടയിൽ ലോകമെമ്പാടുമുള്ള ക്രിപ്‌റ്റോ അഡോപ്ഷനിൽ 880ശതമാനം വർധനവുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗവേഷണ പ്ലാറ്റ്‌ഫോമായ ഫൈൻഡറിന്റെ റിപ്പോർട്ട് പ്രകാരം ക്രിപ്‌റ്റോ കറൻസി ഇടപാടിന്റെകാര്യത്തിൽ മുന്നിലുള്ള അഞ്ച് രാജ്യങ്ങളിൽ എല്ലാം ഏഷ്യയിൽനിന്നുള്ളതാണ്.
ലോകമമ്പാടുമുള്ള 47,000 പേരിൽ സർവെ നടത്തിയാണ് റിപ്പോർട്ട് തയ്യാറായക്കിട്ടുള്ളത്. ഇന്ത്യയിൽനിന്ന് സർവെയിൽ പങ്കെടുത്തവരിൽ 30ശതമാനംപേരും ക്രിപ്‌റ്റോയിൽ നിക്ഷേപമുണ്ടെന്ന് വെളിപ്പെടുത്തി. ബിറ്റ്‌കോയിനാണ് ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ക്രിപ്‌റ്റോകറൻസി. റിപ്പിൾ, എതേറിയം, ബിറ്റ്‌കോയിൻ ക്യാഷ് എന്നിവയിലും ഇന്ത്യക്കാർ കാര്യമായി നിക്ഷേപം നടത്തിയിട്ടുണ്ട്.
പ്രവാസികളുടെ എണ്ണത്തിലെ വർധനവാണ് രാജ്യത്തെ ക്രിപ്‌റ്റോകറൻസികളിലെ നിക്ഷേപകരുടെ വർധനവിന് പിന്നിലെന്നാണ് വിലയിരുത്തൽ. 2021 ജനുവരിയിലെ യുഎന്റെ കണക്കുപ്രകാരം 1.8 കോടി പേരാണ് പ്രവാസികളായുള്ളത്. പ്രവാസി ജനസംഖ്യയുടെ കാര്യത്തിൽ ലോകത്ത് ഒന്നാംസ്ഥാനം ഇന്ത്യക്കാണ്.