കണ്ണൂർ: കണ്ണൂർ, കാസർകോട് ജില്ലകളിൽ വൈദ്യുതി പ്രസാരണ രംഗത്ത് കുതിപ്പേകുന്ന കോലത്തുനാട് പാക്കേജ് അന്തിമ ഘട്ടത്തിൽ. ഉത്തര മലബാറിലെ വൈദ്യുതി പ്രസാരണ ശൃംഖല ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരള വൈദ്യുതി വകുപ്പിെൻറ നേതൃത്വത്തിലാണ് ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയുടെ ഭാഗമായി കോലത്തുനാട് പാക്കേജ് ആവിഷ്കരിച്ചത്. പദ്ധതിക്കാവശ്യമായ ടവർ നിർമാണം ഉടൻ പൂർത്തീകരിച്ച് ഉദ്ഘാടനത്തിനുള്ള തയാറെടുപ്പിലാണ് കെ.എസ്.ഇ.ബി അധികൃതർ.
മലബാറിലെ വ്യവസായ സംരംഭങ്ങൾക്കും മറ്റും ആവശ്യമായ കൂടുതൽ വൈദ്യുതി വിതരണം ചെയ്യാനും പുതിയ പദ്ധതി വഴി കഴിയും. സംസ്ഥാനത്ത് ഭാവിയിലെ വർധിക്കുന്ന വൈദ്യുതി ആവശ്യം നിർവഹിക്കാനാകുന്നതോടൊപ്പം പ്രസാരണ നഷ്ടം ഗണ്യമായി കുറക്കാനും പാക്കേജ് വഴി ലക്ഷ്യമിടുന്നുണ്ട്. കിഫ്ബി ഫണ്ട് വിനിയോഗിച്ച് 360 കോടി ചെലവിലാണ് പൂർത്തീകരിക്കുക. കണ്ണൂർ, കാസർകോട് ജില്ലകളായിരിക്കും ഇതിെൻറ പ്രധാന ഗുണഭോക്താക്കൾ.
മൾട്ടി വോൾട്ടേജ് ടവറുകളാണ് പദ്ധതിയിലുള്ളത്. 220, 110 കെ.വി വൈദ്യുതി ലൈനുകളാണ് ഇതിനായി വലിക്കുന്നത്. ഇതിൽ കാടാച്ചിറ മുതൽ തോട്ടുമ്മൽ ഉമ്മൻചിറ വരെയുള്ള ഭാഗങ്ങളിൽ ടവർ സ്ഥാപിച്ച് ലൈൻ പ്രവൃത്തി പൂർത്തിയായി. ബാക്കിയിടത്ത് ടവർ സ്ഥാപിക്കുകയാണ്. കാസർകോട് കരിന്തളത്ത് 400 കെ.വി സബ്സ്റ്റേഷൻ പവർഗ്രിഡ് കോർപറേഷൻ സ്ഥാപിക്കുന്നുണ്ട്.
കർണാടകത്തിലെ ഉഡുപ്പിയിൽനിന്ന് കരിന്തളത്തേക്ക് 440 കെ.വി ലൈനും കോർപറേഷൻ വലിക്കും. വയനാട്ടിൽനിന്നും കരിന്തളത്തേക്ക് കെ.എസ്.ഇ.ബി 400 കെ.വി ലൈൻ സ്ഥാപിക്കും. പാക്കേജിെൻറ ഭാഗമായി തലശ്ശേരിയിൽ പുത്തൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള 220 കെ.വി ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷൻ (ജി.ഐ.എസ്) സ്ഥാപിക്കുന്നുണ്ട്.
കണ്ണൂരിലെ കാഞ്ഞിരോട്ടുനിന്ന് കാസർകോട് മൈലാട്ടിയിലേക്കുള്ള 220 കെ.വി ലൈനിന് പുറമെ 220/110 കെ.വി മൾട്ടി വോൾട്ടേജ് ലൈനും സ്ഥാപിക്കും. കാഞ്ഞിരോട് -മുണ്ടയാട് വരെ പഴയ 66 കെ.വി ലൈൻ റൂട്ടിലും മുണ്ടയാട് മുതൽ മൈലാട്ടിവരെ നാരോ ബേസ്ഡ് ടവർ സ്ഥാപിച്ച്, 220 കെ.വി ലൈനും താഴെ 110 കെ.വി ലൈനും വലിക്കും. പയ്യന്നൂർ മുതൽ ചെറുവത്തൂർ വരെ ടവർ നിർമിച്ച് ലൈൻ വലിക്കുന്ന പ്രവൃത്തി പൂർത്തിയായി. ബാക്കി സ്ഥലങ്ങളിൽ ടവർ സ്ഥാപിക്കുന്ന പണി വേഗതയിലാണ്.