Uncategorized

ഡെറാഡൂണിൽ മേഘവിസ്‌ഫോടനം; വീടുകളും കടകളും വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി

ഡെറാഡൂൺ: കനത്ത മഴയെ തുടർന്ന് ഡെറാഡൂണിൽ മേഘവിസ്ഫോടനം റിപ്പോർട്ട് ചെയ്തു. നിരവധി വീടുകളും കാറുകളും കടകളും ഒലിച്ചുപോയി. രണ്ടുപേരെ കാണാതായി എന്നാണ് ലഭ്യമാകുന്ന വിവരം. ഇവരെ കണ്ടെത്താനുള്ള ശ്രമം നടത്തുന്നതിനായി രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയിട്ടുണ്ട്.

രാത്രി വൈകിയ നേരത്താണ് മേഘവിസ്ഫോടനം ഉണ്ടായത്. ദുരന്തബാധിത മേഖലയിലെ ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പ്രളയക്കെടുതി നേരിടുന്ന പ്രദേശങ്ങൾ സന്ദർശിച്ചു. പ്രധാനമന്ത്രിയും അമിത് ഷായും മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി.

സംഭവത്തെക്കുറിച്ച് അറിഞ്ഞതിന് പിന്നാലെ ജില്ലാ മജിസ്ട്രേറ്റ് സവിൻ ബൻസാൽ, സബ് ഡിവിഷണൽ മജിസ്ട്രേറ്റ് (എസ്ഡിഎം) കുംകും ജോഷി, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി സംഭവവികാസങ്ങൾ പരിശോധിച്ചു. എൻ‌ഡി‌ആർ‌എഫ്, എസ്‌ഡി‌ആർ‌എഫ്, പി‌ഡബ്ല്യുഡി എന്നിവയിലെ ഉദ്യോഗസ്ഥരും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്ത് ബുൾഡോസറുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുകയാണ്.

കനത്ത മഴയും മേഘവിസ്ഫോടനവും കണക്കിലെടുത്ത് ഡെറാഡൂണിലെ 1 മുതൽ 12 വരെ ക്ലാസുകൾ നിലവിൽ അടച്ചിട്ടിരിക്കുകയാണെന്ന് ജില്ലാ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവ് വ്യക്തമാക്കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു. സമയോചിതമായ ഇടപെടലും ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് സമയബന്ധിതമായി മാറ്റിപ്പാർപ്പിച്ചതും കാരണം വലിയൊരു അപകടം ഒഴിവായി. അതേസമയം, ഹിമാചലിലും മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തു. മാണ്ഡിയിൽ ഉണ്ടായ മണ്ണിടിച്ചിൽ മൂന്ന് പേർ മരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button