ഇരിട്ടി: ഇരിട്ടിയിൽ 18 മുതൽ ഗതാഗത പരിഷ്കരണം നടപ്പാക്കാൻ നഗരസഭാ, പോലീസ്, മോട്ടോർ വാഹനവകുപ്പ്, വ്യാപാരി സംഘടനാ പ്രതിനിധി യോഗം തീരുമാനിച്ചു. പയഞ്ചേരിമുക്കിൽ മട്ടന്നൂർ റോഡ്, പേരാവൂർ റോഡ് ബസ് സ്റ്റോപ്പുകൾ പുനക്രമീകരിച്ച് അപകട രഹിതമാക്കും. ടൗണിൽ സ്വകാര്യ വാഹനങ്ങളുടെ സ്ഥിരം പാർക്കിംഗ് ഒഴിവാക്കും. നായനാർ ഓപ്പൺ ഓഡിറ്റോറിയം, പഴയ പാലത്തെ നഗസരഭാ റോഡ് പാർശ്വങ്ങളും മാർക്കറ്റിന് നീക്കിവച്ച സ്ഥലവും സ്വകാര്യ വാഹന പാർക്കിംഗിന് ഉപയോഗിക്കും.
നിലവിലുള്ള പേ പാർക്കിംഗ് കേന്ദ്രം നവീകരിച്ച് ഉപയോഗപ്പെടുത്തും. നേരമ്പോക്ക് റോഡിനിരുവശത്തേയും പാർക്കിംഗ് തടയും. താലൂക്കാശുപത്രി, ഫയർ സ്റ്റേഷൻ റോഡായതിനാലാണിത്. ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷകൾ എന്നിവയുടെ പാർക്കിംഗ് കേന്ദ്രങ്ങളും ബസ് സ്റ്റോപ്പുകളും പോലീസ്, മോട്ടോർ വാഹനവകുപ്പ്, നഗരസഭാ എന്നിവയുടെ നേതൃത്വത്തിൽ അടയാളപ്പെടുത്തും. ടൗണിൽ ട്രാഫിക് സൂചക ബോർഡുകളും സ്ഥാപിക്കും. നഗരസഭാ പാർക്കിംഗ് കേന്ദ്രങ്ങളിൽ കുടുംബശ്രീ പ്രവർത്തകർക്ക് ചുമതല നൽകും. കെഎസ്ടിപി റോഡ് നവീകരണ ഭാഗമായി ടൗണിൽ നടത്തേണ്ടുന്ന സൗന്ദര്യവത്കരണ പ്രവൃത്തികൾ, അഴുക്ക് ചാൽ സ്ലാബിടൽ, കൈവരികൾ സ്ഥാപിക്കൽ എന്നിവ വേഗത്തിലാക്കാൻ നിർദ്ദേശിക്കാനും സംയുക്ത യോഗം തീരുമാനിച്ചു.
നഗരസഭാ ചെയർപേഴ്സൺ കെ.ശ്രീലത അധ്യക്ഷത വഹിച്ചു . വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, കൗൺസിലർ അബ്ദുൾറഷീദ്, ഇൻസ്പെക്ടർ കെ.ജെ. ബിനോയ്, എസ്ഐ ദിനേശൻ കൊതേരി, എംവിഐ ശ്രീജേഷ് എന്നിവർ പ്രസംഗിച്ചു .